ഹരിയാനയിലെ ഗുരുഗ്രാമിൽ ഥാർ ഇടിച്ചുകയറ്റുകയും യുവതിയെയും മറ്റ് ജീവനക്കാരെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ദില്ലി: ഹരിയാനയിലെ ഗുരുഗ്രാമിൽ ഥാർ ഇടിച്ചുകയറ്റുകയും യുവതിയെയും മറ്റ് ജീവനക്കാരെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത ഡൽഹി പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ഗുരുഗ്രാമിലെ സെക്ടർ 51-ലുള്ള രഹേജ നവ്യ പ്രോജക്ട് എന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പ്രതിയായ ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടറുടെ അക്രമ ദൃശ്യങ്ങൾ സൊസൈറ്റിയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ജൂൺ 10-ന് പുലർച്ചെ 1 മണിയോടെയാണ് സംഭവം നടന്നത്. സൊസൈറ്റിയിൽ താമസിക്കുന്ന ഒരു യുവതി തന്റെ ഫ്ലാറ്റിലേക്ക് സുഹൃത്തുക്കളോടൊപ്പം കാറിൽ മടങ്ങിയെത്തിയതായിരുന്നു. ഈ സമയം ഡൽഹി പൊലീസിലെ സബ് ഇൻസ്പെക്ടറായ അമിത് സിങ് എന്നയാൾ തന്റെ ഥാർ ജിപ്പുമായി അവിടെയെത്തുകയും യുവതിയുടെ സുഹൃത്തുക്കളുമായി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തർക്കത്തിനിടയിൽ പ്രകോപിതനായ അമിത് സിങ്, സൊസൈറ്റിയുടെ പ്രധാന കവാടത്തിന്റെ ഇരുമ്പ് ഗേറ്റിലേക്ക് തന്റെ ഥാർ വേഗത്തിൽ ഇടിച്ചുകയറ്റി ഗേറ്റ് പൂർണ്ണമായി തകർത്തു. ഇതിന് പിന്നാലെ കാറിൽ നിന്നിറങ്ങിയ അമിത് സിങ്, യുവതിയെയും തടയാൻ ശ്രമിച്ച സൊസൈറ്റിയിലെ സുരക്ഷാ ജീവനക്കാരെയും അവിടെയുണ്ടായിരുന്ന മറ്റുള്ളവരെയും ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. അക്രമത്തിന് ശേഷം ഇയാൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സൊസൈറ്റിയുടെ ഗേറ്റ് ഥാർ ഉപയോഗിച്ച് തകർക്കുന്നതിന്റെയും, താഴെ വീണ കവാടത്തിന് മുകളിലൂടെ വണ്ടി ഓടിച്ചു കയറ്റുന്നതിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമാണ്. ഇയാൾ യുവതിയെ തല്ലുന്നതും സെക്യൂരിറ്റി ജീവനക്കാരെ അക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുരുഗ്രാമിലെ സെക്ടർ 51 പൊലീസ് സ്റ്റേഷനിൽ അമിത് സിങ്ങിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അന്യായമായി തടഞ്ഞുവെക്കൽ, മനഃപൂർവ്വം പരിക്കേൽപ്പിക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, പൊതുസ്വത്ത് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗത്തിലാണ് അമിത് സിങ് ജോലി ചെയ്യുന്നത്.

YouTube video player