ദില്ലിയിൽ വൻ മയക്കുമരുന്ന് വേട്ട; 40 കോടിയുടെ ഹെറോയിൻ പിടികൂടി; സൂത്രധാരൻ ഉൾപ്പെടെ 2 പേർ പിടിയിൽ
അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ രണ്ട് കണ്ണികൾ പിടിയിൽ; പിടിയിലായ നൈജീരിയൻ സ്വദേശി ലഹരിക്കടത്തിലെ സുപ്രധാന കണ്ണിയെന്ന് ദില്ലി പൊലീസ്
ദില്ലി: ദില്ലിയിൽ വൻ ലഹരിമരുന്ന് വേട്ട. 40 കോടി രൂപ വിലമതിക്കുന്ന 6.2 കിലോ ഹെറോയിനുമായി രണ്ടുപേരെ ദില്ലി പൊലീസ് സ്പെഷ്യൽ സെൽ പിടികൂടി. അന്താരാഷ്ട്ര മയക്കുമരുന്ന് കണ്ണികളിൽ അംഗങ്ങളായവരാണ് പിടിയിലായതെന്ന് ദില്ലി പൊലീസ് അറിയിച്ചു. രാകേഷ് കുമാർ എന്ന റോക്കി, നൈജീരിയൻ സ്വദേശിയായ ഒബുംമെനെ വാച്ചുകോ എന്നിവരാണ് പിടിയിലായത്. നൈജീരിയൻ സ്വദേശി മയക്കുമരുന്ന് സിൻഡിക്കേറ്റിലെ സുപ്രധാന കണ്ണിയാണെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. മയക്കുമരുന്ന് കടത്തിന് നേരത്തെ ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ഒബുംമെനെ വാച്ചുകോ. 2012ൽ 20 വർഷത്തെ തടവുശിക്ഷയും 2 ലക്ഷം രൂപ പിഴയും ഇയാൾക്ക് കോടതി വിധിച്ചിരുന്നു. 8 വർഷം ജയിലിൽ കവിഞ്ഞ ഒബുംമെനെ 2020ൽ ആണ് പുറത്തിറങ്ങിയത്. ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നായിരുന്നു ഇത്.
പ്രതികളെ പിടികൂടിയത് 2 മാസത്തെ നിരീക്ഷണത്തിനൊടുവിൽ
ദില്ലി കേന്ദ്രമായി പ്രവർത്തിക്കുന്ന നൈജീരിയൻ സ്വദേശിയിലൂടെ മയക്കുമരുന്ന് വൻതോതിൽ എത്തുന്നു എന്ന രഹസ്യ വിവരം ദില്ലി പൊലീസിന് ലഭിച്ചിരുന്നു. ഇതേതുടർന്ന് രൂപികരിച്ച പ്രത്യേക അന്വേഷണ സംഘമാണ് രണ്ടുമാസത്തെ നിരീക്ഷണത്തിനൊടുവിൽ പ്രികളെ വലയിലാക്കിയത്. രാകേഷിനെ ആദ്യം പിടികൂടിയ അന്വേഷണം സംഘം ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒബുംമെനെയെ ദില്ലി ഉത്തംനഗറിലെ വാടക വീട്ടിൽ നിന്ന് പിടികൂടിയത്. ഒബുംമെനെയുടെ നിർദേശപ്രകാരം ഹരിയാനയിൽ മയക്കുമരുന്ന് വിതരണം ചെയ്യാറുണ്ടായിരുന്നുവെന്ന് രാകേഷ് എന്ന റോക്കി മൊഴി നൽകിയിട്ടുണ്ട്.
പഞ്ചാബ്, ദില്ലി സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും കാർഗോ വഴി മയക്കുമരുന്ന് എത്തിക്കുന്നതായിരുന്നു ഒബുംമെനെയുടെ പ്രവർത്തന രീതി. സംഘത്തിൽ കൂടുതൽ നൈജീരിയൻ സ്വദേശികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ദില്ലി പൊലീസ് സ്പെഷ്യൽ സെൽ ഡെപ്യൂട്ടി കമ്മീഷണർ വ്യക്തമാക്കി.
കഴിഞ്ഞാഴ്ച ദില്ലി വിമാനത്താവളത്തിൽ 434 കോടിയുടെ മയക്കുമരുന്ന് ഡിആർഐ പിടികൂടിയിരുന്നു. കാർഗോ മാർഗം എത്തിയ കൺസൈൻമെന്റിൽ ഉണ്ടായിരുന്ന 62 കിലോ ഹെറോയിനാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയത്. 'ബ്ലാക്ക് ആന്റ് വൈറ്റ്' എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ഉഗാണ്ടയിൽ നിന്ന് ദുബായ് വഴി എത്തിച്ച കാർഗോയിൽ ഒളിപ്പിച്ചിരുന്ന ഹെറോയിൻ പിടിച്ചെടുത്തത്. സംഭവത്തിൽ ഒരാൾ പിടിയിലായിരുന്നു.