ദില്ലിയിൽ ഒൻപതുകാരിയുടെ വധം: പ്രതിഷേധക്കാരുടെ പന്തലിന്റെ ഒരു ഭാഗം പൊളിച്ചു, സമരം തുടരുന്നു
സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നു
ദില്ലി: പുരാന നംഗലിലെ ഒൻപത് വയസുകാരിയുടെ കൊലപാതകത്തിലുള്ള പ്രതിഷേധം തുടരുന്നു. പ്രതിഷേധക്കാരുടെ പന്തലിന്റെ ഒരു വശം പൊളിച്ചു മാറ്റി. മിലിട്ടറി ക്യാമ്പിലേക്ക് സാധനങ്ങൾ കൊണ്ടു പോകാൻ ഒരു വശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സൈന്യം നോട്ടീസ് നൽകിയതായി പ്രതിഷേധക്കാർ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിഷേധ പന്തലുകൾ റോഡിന്റെ ഒരു വശത്തേക്ക് മാറ്റിയത്. പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി.
സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്ത് വന്നു. കേസിൽ കൂടുതൽ ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ഇതിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രതികളെ ഉടൻ പൊലീസ് നുണപരിശോധനക്കടക്കം വിധേയമാക്കും. പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്
സംഭവം രാജ്യത്തിന് അപമാനമെന്ന് സിപിഐ നേതാവ് ഡി രാജ പ്രതികരിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്തിയ ഇദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാജ്യ തലസ്ഥാനത്ത് നടക്കുന്നത് എന്താണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയുന്നില്ലേയെന്ന് ചോദിച്ച അദ്ദേഹം വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും പറഞ്ഞു.