ഓർഡർ ചെയ്ത പിസയ്ക്ക് പണം നൽകിയില്ല, ക്രൂരമായി മര്‍ദ്ദിച്ചു; പരാതിയുമായി ഡെലിവറി ബോയ്
ഓര്‍ഡര്‍ ചെയ്ത പിസയ്ക്ക് പണം നല്‍കാതെ ഡെലിവറി ബോയിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി.
ബെംഗളൂരു: പിസ ഡെലിവറി ബോയ്ക്ക് നാലംഗ സംഘത്തിന്റെ ക്രൂര മർദ്ദനം. ബെംഗളൂരുവിലെ കനക ലേ ഔട്ടിൽ താമസിക്കുന്ന സച്ചിൻ (22) ആണ് ആക്രമിക്കപ്പെട്ടത്. പിസ ഓർഡർ ചെയ്തവർ ഡെലിവറി സമയത്ത് പണം നൽകാതിരിക്കുകയും സച്ചിനെ ആക്രമിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച രാത്രി ഒൻപതുമണിയോടു കൂടി ഓർഡറിൽ നൽകിയ അഡ്രസ്സ് പ്രകാരം സച്ചിൻ പിസ ഡെലിവറി ചെയ്യുന്നതിനു സുബ്രഹ്മണ്യപുരയിലുള്ള വീട്ടിലെത്തിയെങ്കിലും വീട്ടുകാർ പിസ ഓർഡർ ചെയ്തിട്ടില്ലെന്നറിയിച്ചു. പിന്നീട് ഓൺലൈൻ ആയി ബുക്ക് ചെയ്തവർ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ വീടിനുമുന്നിലുള്ള റോഡിൽ താഴേയ്ക്ക് കുറച്ചുദൂരം വരാൻ പറയുകയായിരുന്നു. റോഡരികിൽ ഇരുന്നിരുന്ന നാലു പേർക്ക് 903 രൂപയ്ക്ക് ഓർഡർ ചെയ്ത പിസ നൽകിയെങ്കിലും സംഘം പണം നൽകാൻ വിസമ്മതിച്ച് ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ച് പരിക്കേൽ്പ്പിക്കുകയും തന്‍റെ സ്കൂട്ടർ അടിച്ചു തകർക്കുകയും ചെയ്യുകയായിരുന്നുവെന്ന് സച്ചിൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. നഗരത്തിലെ കോളേജിൽ എംബിഎ വിദ്യാർത്ഥിയായ സച്ചിൻ പാർട്ട് ടൈം ആയാണ് പിസ ഡെലിവറി ജോലി ചെയ്യുന്നത്.
Read More: 'രാഷ്ട്രീയ പാർട്ടികള്‍ക്കല്ല ദില്ലിക്ക് വോട്ട് ചെയ്യൂ': വോട്ടർമാരോട് അരവിന്ദ് കെജ്രിവാൾ