Asianet News MalayalamAsianet News Malayalam

അനധികൃത കുടിയേറ്റക്കാർക്കുള്ള തടങ്കൽ കേന്ദ്രങ്ങളുമായി കർണാടകം; ആദ്യകേന്ദ്രം സെണ്ടിക്കൊപ്പയിൽ

കമ്പിവേലിയുളള ചുറ്റുമതിൽ, അടുക്കളയും കുളിമുറിയുമുളള 15 മുറികൾ, രണ്ട് നിരീക്ഷണ ടവറുകൾ.,സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടം ജയിലിന് സമാനമായി മാറ്റിക്കഴിഞ്ഞു. 

Detention centre for illegal immigrants in karnataka gets finishing
Author
Bengaluru, First Published Dec 24, 2019, 6:28 AM IST

ബംഗളൂരു: പൗരത്വ പട്ടികയിൽ നിന്ന് പുറത്തുപോകുന്നവർക്കും അനധികൃത കുടിയേറ്റക്കാർക്കുമായി തടങ്കൽ കേന്ദ്രങ്ങൾ കർണാടകത്തിൽ പൂർത്തിയാവുന്നു. ബംഗളൂരുവിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെ തയ്യാറായ ആദ്യ കേന്ദ്രം അടുത്ത മാസം തുറക്കും. രേഖകളില്ലാതെ തങ്ങുന്ന ആഫ്രിക്കൻ വംശജർക്കും ബംഗ്ലാദേശ് പൗരൻമാർക്കുമുളള അഭയാർത്ഥി കേന്ദ്രമാണിതെന്നാണ് കർണാടക സർക്കാർ പറയുന്നത്.

അനധികൃത കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കാനുളള കേന്ദ്രങ്ങൾ ജനുവരിക്ക് മുമ്പ് ഒരുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശമുണ്ട്. ഈ വർഷം ജനുവരിയിലാണ് മന്ത്രാലയും ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. യെദിയൂരപ്പ സർക്കാർ വന്ന ശേഷം കർണാടകത്തിൽ ഇതിന്‍റെ നടപടികൾ വേഗത്തിലായി. ആദ്യത്തെ കേന്ദ്രം ബംഗളൂരു നഗരത്തിന് പുറത്ത് സെണ്ടിക്കൊപ്പയിലാണ് തയ്യാറാവുന്നത്. 

കമ്പിവേലിയുളള ചുറ്റുമതിൽ, അടുക്കളയും കുളിമുറിയുമുളള 15 മുറികൾ, രണ്ട് നിരീക്ഷണ ടവറുകൾ.,സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടം ജയിലിന് സമാനമായി മാറ്റിക്കഴിഞ്ഞു. ദേശീയ പൗരത്വ പട്ടിക കർണാടകം നടപ്പാക്കുമെന്ന് പല തവണ ആവർത്തിച്ച ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്, മതിയായ രേഖകളില്ലാത്ത ആഫ്രിക്കൻ വംശജരെയും ബംഗ്ലാദേശ് പൗരൻമാരെയും ഉദ്ദേശിച്ചുളളതാണ് മാതൃകാ തടങ്കൽ കേന്ദ്രം എന്ന് പറയുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിർദേശം വരുന്നതിന് മുൻപ് തന്നെ അനധികൃത കുടിയേറ്റക്കാർക്കായി കേന്ദ്രം തുറക്കാൻ കർണാടക ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനധികൃതമായി ബെംഗളൂരുവിൽ തങ്ങിയ പതിനഞ്ച് ബംഗ്ലാദേശ് പൗരൻമാർ പിടിയിലായ കേസിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. തടവിലാവുന്നവർ മൂന്ന് മാസത്തിലധികം ഇവിടെ തങ്ങേണ്ടി വരില്ലെന്നാണ് സർക്കാ‍ർ പറയുന്നത്. അതിനുളളിൽ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. സമാനമായ മുപ്പത്തിയഞ്ച് കേന്ദ്രങ്ങൾ തയ്യാറാവുന്നുവെന്നാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന വിവരം.

Follow Us:
Download App:
  • android
  • ios