യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർക്ക് കർശന നിയന്ത്രണങ്ങളുമായി ഡിജിസിഎ രംഗത്ത്. വിമാനങ്ങളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും സുരക്ഷാ വീഴ്ചകളിൽ മാനേജ്മെന്റിനും ഉത്തരവാദിത്തം നൽകാനും അടക്കം തീരുമാനം

ദില്ലി: നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാർക്ക് കർശന നിയന്ത്രണങ്ങളുമായി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി സീറോ ടോളറൻസ് നയമാണ് സ്വീകരിക്കുന്നതെന്ന് ഇന്നലെ നോൺ ഷെഡ്യൂൾഡ് ഓപ്പറേറ്റർമാരുമായി നടത്തിയ ഉന്നത തല യോഗത്തിന് ശേഷം ഡിജിസിഎ വ്യക്തമാക്കി.

പുതിയ നിർദ്ദേശങ്ങൾ ഇവ

  • ഓരോ വിമാനത്തിന്റെയും പഴക്കം, അറ്റകുറ്റപ്പണികളുടെ വിശദമായ വിവരങ്ങൾ, പൈലറ്റുമാരുടെ പ്രവൃത്തിപരിചയം അടക്കം ഓപ്പറേറ്റർമാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. യാത്രക്കാർക്ക് തങ്ങൾ യാത്ര ചെയ്യുന്ന വിമാനത്തെക്കുറിച്ച് കൃത്യമായ ധാരണ നൽകാനാണ് ഈ നീക്കം.
  • ഓപ്പറേറ്റർമാരുടെ സുരക്ഷാ നിലവാരം വിലയിരുത്തി റാങ്കിംഗ് നൽകാൻ ഡിജിസിഎ തീരുമാനിച്ചു. ഈ റാങ്കിംഗ് ഡിജിസിഎ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മികച്ച സേവനം തിരഞ്ഞെടുക്കാൻ യാത്രക്കാർക്ക് ഈ റാങ്കിംഗ് സഹായകരമാകുമെന്ന് ഡിജിസിഎ പറയുന്നു.
  • മോശം കാലാവസ്ഥയോ സുരക്ഷാ പ്രശ്നങ്ങളോ നേരിടുമ്പോൾ സർവീസ് റദ്ദാക്കുന്നതടക്കം പൈലറ്റിൻ്റെ അന്തിമ തീരുമാനത്തിന് വിധേയമാകും.
  • സുരക്ഷാ വീഴ്ചയുണ്ടായാൽ പൈലറ്റുമാരെ മാത്രം കുറ്റപ്പെടുത്തുന്ന രീതി ഇനി നടക്കില്ല. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരും മാനേജ്‌മെന്റും ഇതിന് ഉത്തരവാദികളായിരിക്കും.
  • വിമാനങ്ങളിലെ കോക്പിറ്റ് വോയ്‌സ് റെക്കോർഡറുകൾ ഇനി അടിക്കടി പരിശോധിക്കും.
  • നിയമങ്ങൾ ലംഘിക്കുന്ന പൈലറ്റുമാരുടെ ലൈസൻസ് 5 വർഷം വരെ റദ്ദാക്കും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഓപ്പറേറ്റർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിഴ ഈടാക്കാനും തീരുമാനം.
  • പഴയ വിമാനങ്ങളുടെയും ഉടമസ്ഥാവകാശം മാറുന്ന വിമാനങ്ങളുടെയും അറ്റകുറ്റപ്പണി ഡിജിസിഎ നേരിട്ട് പരിശോധിക്കും.