ധ‍ർമസ്ഥല വിവാദങ്ങള്‍ക്ക് പിന്നാലെ മഹേഷ് ഷെട്ടി തിമരോടിയെ നാടുകടത്താനുള്ള ഉത്തരവ് റദ്ദാക്കി. കർണാടക ഹൈക്കോടതിയാണ് പൊലീസ് ഉത്തരവ് റദ്ദാക്കിയത്.

ബെംഗളൂരു: ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്ക് ആശ്വാസം. ധ‍ർമസ്ഥല വിവാദങ്ങള്‍ക്ക് പിന്നാലെ മഹേഷ് ഷെട്ടി തിമരോടിയെ നാടുകടത്താനുള്ള ഉത്തരവ് റദ്ദാക്കി. കർണാടക ഹൈക്കോടതിയാണ് പൊലീസ് ഉത്തരവ് റദ്ദാക്കിയത്. നാടുകടത്തൽ നിർബന്ധമെങ്കിൽ പുതിയ ഉത്തരവിറക്കാനാണ് കോടതിയുടെ നിർദേശം. 15 ദിവസത്തിനകം പുതിയ ഉത്തരവിറക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എല്ലാ നിയമവശങ്ങളും പാലിച്ചുവേണം ഉത്തരവിറക്കാനെന്നും കോടതി നിർദേശം നല്‍കി.

ധ‍ർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കി കൊണ്ടായിരുന്നു കോടതി ഉത്തരവ്. തിമരോടി ഉൾപ്പെടെയുള്ളവരുടെ ഹർജിയിലാണ് അന്വേഷണം സ്റ്റേ ചെയ്തിരുന്നത്. എസ്ഐടി തുടരെ നോട്ടീസ് അയക്കുന്നത് ചോദ്യം ചെയ്തായിരുന്നു ഹ‍ർജി. കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരുടെ ഹർജിയിലായിരുന്നു അന്വേഷണം സ്റ്റേ ചെയ്തുളള നടപടി വന്നത്. തങ്ങളുടെ പരാതിയിൽ എടുത്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വാദിയോ പ്രതിയോ അല്ലെന്നിരിക്കെ തങ്ങൾക്ക് 9 തവണ സമൻസ് അയച്ചു കഴിഞ്ഞെന്നും പത്താമത്തെത് ഓക്ടോബര്‍ 27ന് കിട്ടിയെന്നും ഇത് നിയമവിരുദ്ധ നടപടി ആണെന്നും കാണിച്ചാണ് നാൽവർ സംഘം ഹൈക്കോടതിയിൽ എത്തിയത്.