ദക്ഷിണ കന്നഡ ജില്ലയിൽ ധർമ്മസ്ഥലയിലെ തെരച്ചിൽ വീണ്ടും ട്വിസ്റ്റ്. കണ്ടെത്തിയ 7 തലയോട്ടികളും പുരുഷന്മാരുടേതെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്.  

ബെംഗളൂരു : ദക്ഷിണ കന്നഡ ജില്ലയിൽ ധർമ്മസ്ഥലയിലെ തെരച്ചിൽ വീണ്ടും ട്വിസ്റ്റ്. കണ്ടെത്തിയ 7 തലയോട്ടികളും പുരുഷന്മാരുടേതെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ ഇത് സ്ഥിരീകരിക്കുന്നുവെന്നും പ്രത്യേക അന്വേഷണ സംഘത്തിന് ഒപ്പമുള്ള ഡോക്ടർ മാധ്യമങ്ങളോട് വിശദീകരിച്ചു. ഒരു തലയോട്ടി 7 വർഷം മുമ്പ് കുടകിൽ നിന്ന് കാണാതായ ആളുടേതാണെന്ന് സംശയിക്കുന്നു. തിരിച്ചറിയൽ കാർഡിനൊപ്പം കണ്ടെത്തിയ വാക്കിങ് സ്റ്റിക്ക് അയ്യപ്പയുടേതാണ്. തലയോട്ടിയും അസ്ഥികളും വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ബംഗ്ലെഗുഡയിലെ തെരച്ചിൽ ഇന്നും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബുധനാഴ്ച അഞ്ച് തലയോട്ടികളും വ്യാഴാഴ്ച രണ്ട് അസ്തികൂടവുമാണ് കണ്ടെടുത്തത്. ഏകദേശം ഒരു വർഷം പഴക്കമുള്ള തലയോട്ടികളാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധനയിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. ഈ മരണങ്ങൾ ആത്മഹത്യകളാകാനാണ് സാധ്യതയെന്നും ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പോലീസിന്റെയും വനംവകുപ്പിന്റെയും സഹായത്തോടെയാണ് ആന്റി-നക്സൽ ഫോഴ്സ് 12 ഏക്കറോളം വരുന്ന വനമേഖലയിൽ തിരച്ചിൽ നടത്തുന്നത്. കേസിലെ പരാതിക്കാരനായ സി.എൻ. ചിന്നയ്യയെ വ്യാജമൊഴി നൽകിയതിന് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തെ ബൽത്തങ്ങാടി കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. അടുത്തതായി സെപ്റ്റംബർ 23-ന് കോടതിയിൽ ഹാജരാക്കും. 

അതിനിടെ, ധർമ്മസ്ഥലയിൽ മൃതദേഹങ്ങൾ മറവ് ചെയ്തതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സ്വതന്ത്ര വിവരങ്ങളുണ്ടെങ്കിൽ അത് രേഖപ്പെടുത്താൻ കർണാടക ഹൈക്കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബഞ്ച് കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 26-ലേക്ക് മാറ്റി.