പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സിദ്ധരാമായ്യയുടെ വീടിനു മുന്നിൽ ആഘോഷിക്കുകയാണ് പ്രവർത്തകർ. അതേസമയം, കെസി വേണുഗോപാലും സിദ്ധരാമയ്യയും ഡികെയുമുൾപ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം ഖാർഗയുടെ വീട്ടിൽ തുടരുകയാണ്.
ദില്ലി: മുഖ്യമന്ത്രി സ്ഥാനത്തെ ച്ചൊല്ലിയുള്ള ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർക്ക് സന്തോഷത്തിന്റെ നിമിഷങ്ങൾ. കോൺഗ്രസ് നേതാക്കൾ നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിൽ ആദ്യ ടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവാൻ തീരുമാനിച്ചതോടെ കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങി. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സിദ്ധരാമയ്യയുടെ വീടിനു മുന്നിൽ ആഘോഷിക്കുകയാണ് പ്രവർത്തകർ. അതേസമയം, കെസി വേണുഗോപാലും സിദ്ധരാമയ്യയും ഡികെയുമുൾപ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം ഖാർഗയുടെ വീട്ടിൽ തുടരുകയാണ്.
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, ഡികെയും സിദ്ധുവും തമ്മിലുള്ള ചേരിപ്പോരിന്റെ ഭൂതകാലം ഇങ്ങനെ...
ആദ്യടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്പോൾ പിന്നീട് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാവുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയായ രണ്ടര വർഷം ഫോർമുല നേതാക്കൾ അംഗീകരിച്ചെന്നാണ് സൂചന. അതേസമയം, ശിവകുമാർ മുന്നോട്ടുവെച്ച ആവശ്യങ്ങളും പുറത്തുവരുന്നുണ്ട്. ഉപമുഖ്യമന്ത്രിയായി ഒരാൾ മാത്രമായിരിക്കണം. നേരത്തെ, മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായിരിക്കുമെന്നാണ് പുറത്തുവന്നിരുന്നത്. കൂടാതെ ആഭ്യന്തരം, മൈനിംഗ്, നഗര വികസനം, പൊതുമരാമത്ത് വകുപ്പുകൾ തനിക്ക് നൽകണമെന്നും ശിവകുമാർ ആവശ്യപ്പെടുന്നു. അതേസമയം, പാർട്ടിക്ക് വേണ്ടി നടത്തിയ കഠിനാധ്വാനം വെറുതെയാകില്ലെന്ന് ശിവകുമാറിന് സോണിയ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ച വിവരം ബെംഗളൂരുവിൽ പ്രഖ്യാപിക്കും.
ഇന്ന് ഉച്ചക്ക് ശേഷം സത്യപ്രതിജ്ഞ നടത്താനുള്ള സിദ്ധരാമയ്യയുടെ നീക്കം ഡി കെ ശിവകുമാറിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് പാളിയത്. ടേം വ്യവസ്ഥ പരസ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ശിവകുമാര്‍, താൻ മന്ത്രി സഭയിലുണ്ടാകില്ലെന്ന് വരെ നിലപാടെടുത്തിരുന്നു.
