മിന്നും ജയത്തിനിടയിലും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ഡി.കെ. ശിവകുമാർ
ഡി കെ ശിവകുമാർ നേരിട്ടത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചു. റീകൗണ്ടിങ് നടത്താൻ തീരുമാനിച്ചതിനാൽ എംഎൽഎ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതോടെ ശിവകുമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ബെംഗളൂരു: ഒരു സീറ്റിലെ ജയത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റോഡിൽ കുത്തിയിരുന്ന് കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. ജയനഗര മണ്ഡലത്തിലെ ഫലത്തെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഢി ജയിച്ചത് 150 വോട്ടുകൾക്കാണ്. റീ കൗണ്ടിങ് വേണമെന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയത്. ജയത്തിൽ പരാതിയുമായി മന്ത്രിയായിരുന്ന ആർ അശോകയും എംപി തേജസ്വി സൂര്യയും രംഗത്തെത്തി.
എന്നാൽ, ഡി കെ ശിവകുമാർ നേരിട്ടത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചു. റീകൗണ്ടിങ് നടത്താൻ തീരുമാനിച്ചതിനാൽ എംഎൽഎ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതോടെ ശിവകുമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോൺഗ്രസിന്റെ ജയം ഇല്ലാതാക്കാനാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കർണാടകത്തിൽ വൻ വിജയമാണ് കോൺഗ്രസ് നേടിയത്. സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റിൽ 137 സീറ്റിലാണ് കോൺഗ്രസിന്റെ മുന്നേറ്റം. ബിജെപി 63 സീറ്റിലേക്ക് താഴ്ന്നു. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിന് വെറും 20 സീറ്റിലാണ് ഇപ്പോൾ നേട്ടമുണ്ടാക്കാനായത്.
ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വർധനയാണ് കോൺഗ്രസിന് ഉണ്ടായത്. മൈസൂർ മേഖലയിൽ മാത്രം ആകെയുള്ള 61 സീറ്റിൽ 35 ഉം കോൺഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കർണാടകയിൽ 25 ൽ 16 സീറ്റും ഹൈദരാബാദ് കർണാടകയിൽ 41 ൽ 23 സീറ്റും കോൺഗ്രസ് നേടി. വടക്കൻ കർണാടകയിൽ അൻപതിൽ 32 സീറ്റിൽ കോൺഗ്രസ് ജയിച്ചു. തീര മേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റിൽ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളിൽ മിക്കയിടത്തും കോൺഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.
ബിജെപി മുക്ത ദക്ഷിണേന്ത്യ; കർണാടകയിലെ മിന്നും ജയത്തോടെ നാലാം സംസ്ഥാനവും കൈപ്പിടിയിലൊതുക്കി കോൺഗ്രസ്