കർണാടകയിൽ സിദ്ദരാമയ്യ രാജിവെച്ചതിനെ തുടർന്നുണ്ടായ നേതൃമാറ്റത്തിന് ഒടുവിൽ തീരുമാനമായി. ഉപമുഖ്യമന്ത്രിയായിരുന്ന ഡികെ ശിവകുമാർ പുതിയ മുഖ്യമന്ത്രിയായി ജൂൺ മൂന്നിന് സത്യപ്രതിജ്ഞ ചെയ്യും. സിദ്ദരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റാനും കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു.

ബെംഗളൂരു: കർണാടക സർക്കാരിൽ നേതൃമാറ്റത്തിൽ ഒടുവിൽ തീരുമാനമായി. രാജിവെച്ച സിദ്ദരാമയ്യക്ക് പകരക്കാരനായി നിലവിലെ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി അധികാരമേൽക്കും. കോൺഗ്രസ് ഹൈക്കമാൻ്റുമായി ഇരുനേതാക്കളും നടത്തിയ ചർച്ചയിലാണ് തീരുമാനം. ജൂൺ മൂന്നിന് ഡികെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാളെ വൈകുന്നേരം 4 മണിക്ക് കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരും. ഈ യോഗത്തിൽ ഡികെ ശിവകുമാറിനെ ഔദ്യോഗികമായി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കും. തുടർന്ന് അദ്ദേഹം ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ഭരണമാറ്റത്തിന്റെ ഭാഗമായി സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്താനാണ് കോൺഗ്രസ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് രാജ്യസഭാ സീറ്റും എ.ഐ.സി.സിയിൽ നിർണ്ണായക പദവിയും വാഗ്ദാനം ചെയ്തതായാണ് വിവരം. സിദ്ധരാമയ്യയുടെ രാജിക്ക് പിന്നാലെ നിലവിലെ മന്ത്രിസഭ പിരിച്ചുവിട്ടതിനാൽ, ഡി.കെ. ശിവകുമാറിനൊപ്പം പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള ഒരു പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതാകും ശിവകുമാറിന് മുന്നിലുള്ള പ്രധാന ദൗത്യം. അതേസമയം സംസ്ഥാനത്ത് പാർട്ടിയിലെ നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ സമവായത്തിലെത്തിക്കാനായതിൽ ഹൈക്കമാൻ്റിന് ആശ്വാസമുണ്ട്.