വിട്ടുവീഴ്ചയ്ക്കൊരുങ്ങി ഡിഎംകെ; മന്‍മോഹന്‍ സിങ് തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക്?
രാഹുൽ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ട് സ്റ്റാലിനെ സമീപിച്ചിട്ടില്ല. ഹൈക്കമാന്റ് ആവശ്യപ്പെട്ടാൽ ഡിഎംകെ പ്രവർത്തകർ തടസം നിൽക്കില്ലെന്നും ഡിഎംകെ
ചെന്നൈ: തമിഴ്നാട്ടില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മന്‍മോഹന്‍സിങ്ങിനായി ഡിഎംകെ വിട്ടുനല്‍കിയേക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍റ് നേരിട്ട് ആവശ്യപ്പെട്ടാല്‍ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടന്നാണ് പാര്‍ട്ടി നിലപാട്.പാര്‍ലമെന്‍റില്‍ മന്‍മോഹന്‍സിങ്ങിന്‍റെ സാന്നിദ്ധ്യം ആവശ്യമെന്ന് ഡിഎംകെ വക്താവും എംപിമായ ഇളങ്കോവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
രണ്ടര മാസങ്ങള്‍ക്ക് മുമ്പ് ഡിഎംകെയുമായി സഖ്യചര്‍ച്ച തുടങ്ങിയത് മുതല്‍ മന്‍മോഹന്‍ സിങ്ങിനായി രാജ്യസഭ സീറ്റ് ആവശ്യം കോണ്‍ഗ്രസ് തമിഴ്നാട് നേതൃത്വം ഉന്നയിക്കുന്നു. മുന്‍ പ്രധാനമന്ത്രിയുടെ പേരില്‍ രാജ്യസഭാസീറ്റ് ആവശ്യപ്പെട്ടിട്ടും മനസ്സ് തുറക്കാന്‍ മടിച്ചിരുന്നു ഡിഎംകെ. ഒഴിവുവരുന്ന ആറ് സീറ്റുകളില്‍ മൂന്നെണ്ണമാണ് ഡിഎംകെ സഖ്യത്തിന് ലഭിക്കുക.ഒര് സീറ്റ് എംഡിഎംകെയുടെ വൈക്കോയ്ക്ക് നല്‍കുമെന്ന് പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു.ബാക്കിയുള്ള രണ്ട് സീറ്റില്‍ നിന്ന് കോണ്‍ഗ്രസിന് കൂടി പ്രാതിനിധ്യം നല്‍കാന്‍ ഡിഎംകെ താത്പര്യപ്പെട്ടിരുന്നില്ല.കോണ്‍ഗ്രസ് എന്ന നിലയില്‍ അല്ല, പാര്‍ലമെന്‍റിലെ ജനകീയ പ്രതിരോധത്തിന് മന്‍മോഹന്‍ സിങ്ങ് എന്ന നിലയില്‍ വിട്ടുവീഴചയ്ക്ക് തയാറാകണമെന്നുമാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ഇപ്പോഴത്തെ നിര്‍ദേശം.
അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ മന്‍മോഹന്‍റെ കാലാവധി വെള്ളിയാഴ്ച്ച യോടെ തീരും. 43പേരുടെ പിന്തുണ വേണമെന്നിരിക്കേ 25 എംഎല്‍എമാരെ ഇവിടെ നിയമസഭയിലുള്ളൂ. തമിഴ്നാട്സംസ്ഥാന നേതൃത്വം വഴി ആവശ്യപ്പെടുന്നതല്ലാതെ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് ഇതുവരെ രാജ്യസഭാ സീറ്റ് ചര്‍ച്ച സ്റ്റാലിനുമായി നടത്തിയിട്ടില്ല. ലോക്സഭാ സീറ്റുകളില്‍ സഖ്യകക്ഷികള്‍ക്ക് മുന്നില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നു ഡിഎംകെ. മന്‍മോഹന്‍ സിങ്ങിനായി രാജ്യസഭാ സീറ്റിന്‍റെ കാര്യത്തിലും സമാന സാഹചര്യത്തിനാണ് കളം ഒരുങ്ങുന്നത്.