ആയുധക്കടത്തിനായി ഭീകരര്‍ ഡ്രോണ്‍ ഉപയോഗിക്കുന്നു? ജമ്മുവിലെ ഡ്രോണ്‍ സ്ഫോടനം ഗൗരവതരമെന്ന് സേന
ആയുധക്കടത്തിനായി ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മുന്‍പ് പലതവണ കണ്ടെത്തിയിരുന്നു. അതിർത്തിക്കപ്പുറത്ത് നിന്നയച്ച നിരവധി ഡ്രോണുകള്‍ ഇതിനോടകം സുരക്ഷാസേന വെടിവെച്ചിട്ടുണ്ട്.
ദില്ലി: രാജ്യത്ത് നടക്കുന്ന ആദ്യ ഡ്രോണ്‍ ആക്രമണമാണ് ജമ്മു വിമാനത്താവളത്തിലേത്. സ്ഫോടനത്തില്‍ ആളപായമോ കാര്യമായ നാശനഷ്ടമോ ഉണ്ടായില്ലെങ്കിലും ഡ്രോണ്‍ വഴിയാണ് സ്ഫോടനം നടത്തിയതെന്നത് ഗൗരവതരമായാണ് സേനയും പൊലീസും കാണുന്നത്. ആയുധക്കടത്തിനായി ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് മുന്‍പ് പലതവണ കണ്ടെത്തിയിരുന്നു. അതിർത്തിക്കപ്പുറത്ത് നിന്നയച്ച നിരവധി ഡ്രോണുകള്‍ ഇതിനോടകം സുരക്ഷാസേന വെടിവെച്ചിട്ടുണ്ട്.
2019 ആഗസ്റ്റില്‍ പഞ്ചാബിലെ അമൃത്സറില്‍ ഹെക്സാകോപ്ടര്‍ ഡ്രോണ്‍ തകര്‍ന്ന നിലയില്‍ പൊലീസ് കണ്ടെത്തിയിരുന്നു. തൊട്ടടുത്ത മാസം തരന്‍ താരനില്‍ പിടിയിലായ ഭീകരരില്‍ നിന്ന് ഡ്രോണുകളിലൂടെ ആയുധക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചു. തോക്കുകളും ഗ്രനേഡുകളും വയര്‍ലെസും, പണവും ഡ്രോണുകളിലൂടെ കടത്തിയെന്നതായിരുന്നു കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം കത്വയില്‍ ബിഎസ്ഫ് ഒരു ഡ്രോണ്‍ വെടിവെച്ചിട്ടു. 2020 സെപ്റ്റംബറില്‍ തന്നെ ജമ്മുവില്‍ ഡ്രോണ്‍ വഴി ആയുധം കടത്തിയ ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. അഖ്നൂറില്‍ വച്ച് ഡ്രോണുകളിലൂടെ കടത്തിയ ആയുധങ്ങള്‍ കണ്ടെടുത്തു. പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നതും വളരെ വേഗത്തില്‍ ആയുധങ്ങള്‍ കടത്താമെന്നതുമാണ് ഭീകരര്‍ ഡ്രോണുകളെ കാര്യമായി ഉപയോഗിക്കാൻ കാരണം.
ഇപ്പോഴത്തെ ആക്രമണത്തില്‍ രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് അനുമാനം. എംഐ17 ഹെലികോപ്ടര്‍, സേന വിമാനങ്ങൾ എന്നിവ ഉണ്ടായിരുന്ന ഹാങ്ങറിനടുത്താണ് ഡ്രോണ്‍ എത്തിയത് എന്നതും ഗൗരവം വർധിപ്പിക്കുന്നുണ്ട്. ചൈനീസ് നിർമ്മിത ഡ്രോൺ പാകിസ്ഥാൻ ഉപയോഗിച്ചേക്കും എന്ന സൂചന നേരത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കിട്ടിയിരുന്നു. ക്വാഡ് കോപ്ടര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇന്ത്യയും അതിര്‍ത്തികളിൽ ഇപ്പോൾ നിരീക്ഷണം നടത്തുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.