കൊടുംഭീകരന്‍ മസൂദ് അഹമ്മദിനെ വധിച്ചു; ദോഡ ജില്ല ഭീകരമുക്തമായെന്ന് ജമ്മുകശ്മീർ പൊലീസ്
ദോഡ ജില്ലയിലെ ശേഷിച്ചിരുന്ന ഒരേയൊരു ഭീകരവാദി മസൂദാണെന്നാണ് ജമ്മുകശ്മീര്‍ പൊലീസ് വ്യക്തമാക്കുന്നത്. എകെ 47 അടക്കമുള്ള ആയുധങ്ങളും സുരക്ഷാ സേന ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ശ്രീനഗര്‍: കുൽചോഹർ മേഖലയിൽ നടന്ന ഏറ്റുമുട്ടലില്‍ കൊടുംഭീകരൻ മസൂദ് അഹമ്മദിനെ വധിച്ചതിന് പിന്നാലെ ദോഡ ജില്ല ഭീകരമുക്തമായതായി ജമ്മുകശ്മീർ പൊലീസ്. നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായ മസൂദ് അഹമ്മദിനെ ഇന്ന് പുലർച്ചെ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാസേന വധിച്ചത്. 116 ഭീകരരെയാണ് ഈ വര്‍ഷം സുരക്ഷാസേന വധിച്ചത്.
അനന്തനാഗ് ജില്ലയിലെ കുൽചോഹർ മേഖലയിൽ പൊലീസും സൈന്യവും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് മസൂദിനെ വധിക്കാനായത്. ലഷ്കര്‍ ഇ തൊയ്ബ ഭീകരവാദികളായ രണ്ടുപേരടക്കം മൂന്ന് പേരെയാണ് ഇന്ന് വധിച്ചത്. ദോഡ ജില്ലയിലെ ശേഷിച്ചിരുന്ന ഒരേയൊരു ഭീകരവാദി മസൂദാണെന്നാണ് ജമ്മുകശ്മീര്‍ പൊലീസ് വ്യക്തമാക്കുന്നത്.
എകെ 47 അടക്കമുള്ള ആയുധങ്ങളും സുരക്ഷാ സേന ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഭീകരവാദികളേക്കുറിച്ച് മിലിട്ടറി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു ഇന്ന് തിരച്ചില്‍ നടത്തിയത്. ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ ശേഷമാണ് മസൂദ് ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.