പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വിൽപ്പനയിൽ എണ്ണക്കമ്പനികൾക്ക് കനത്ത നഷ്ടം നേരിടുന്നുണ്ടെങ്കിലും, സാമ്പത്തിക സഹായം നൽകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും നാല് വർഷമായി ചില്ലറ വിൽപ്പന വില മരവിപ്പിച്ചതാണ് കമ്പനികളെ സാമ്പത്തികമായി തളർത്തുന്നത്.
ദില്ലി: പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഇന്ധനം (എടിഎഫ്) എന്നിവയുടെ വിൽപ്പനയെ തുടർന്ന് എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ സാമ്പത്തിക സഹായം നൽകുന്ന നിർദേശവും പരിഗണനയിലില്ലെന്ന് കേന്ദ്രം സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഗൾഫ് സംഘർഷത്തെത്തുടർന്ന് അസംസ്കൃത എണ്ണയുടെ വിലയിൽ കുത്തനെ വർധനയുണ്ടായിട്ടും, പെട്രോൾ, ഡീസൽ ചില്ലറ വിൽപ്പന വിലയിൽ നാല് വർഷമായി മരവിപ്പിച്ചതിനെത്തുടർന്ന് പൊതുമേഖലാ എണ്ണ വിപണന കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നീ കമ്പനികൾ സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്നു. എണ്ണ ഇന്ധന വിൽപനയിലൂടെയുണ്ടാകുന്ന നഷ്ടത്തോടൊപ്പം, എടിഎഫ് വിൽപ്പനയിലും കമ്പനികൾ നഷ്ടം നേരിട്ടുതുടങ്ങിയെന്നാണ് റിപ്പോർട്ട്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നതിനാൽ ഇന്ധന വില ഉടൻ ഉയർന്നേക്കാമെന്ന റിപ്പോർട്ടിനിടയിലാണ് കേന്ദ്രത്തിന്റെ പ്രസ്താവന.
എണ്ണക്കമ്പനികളുടെ നഷ്ടം നികത്താൻ സർക്കാരിന്റെ മുമ്പാകെ ഒരു നിർദ്ദേശവുമില്ലെന്ന് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു. എണ്ണക്കമ്പനികൾ ലിറ്ററിന് 25-28 രൂപയുടെ കുറവ് നേരിടുന്നുണ്ടെങ്കിലും പെട്രോൾ, ഡീസൽ വിലകൾ പുതുക്കിയിട്ടില്ല. ആഭ്യന്തര വിമാനക്കമ്പനികൾക്കുള്ള എടിഎഫ് വില കഴിഞ്ഞ മാസം 25% വർദ്ധിപ്പിച്ചിരുന്നെങ്കിലും നഷ്ടം നികത്താൻ പര്യാപ്തമല്ലെന്നാണ് കമ്പനികൾ പറയുന്നത്. എന്നാൽ, വിദേശ വിമാനക്കമ്പനികൾക്ക് വിതരണം ചെയ്യുന്ന ഇന്ധനത്തിന് 5% ത്തിലധികം വില വർധനവ് വരുത്തി. മാർച്ച് 7 ന് ഗാർഹിക എൽപിജി വില 14.2 കിലോഗ്രാം സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നു. ഈ വർധനവും പര്യാപ്തമല്ലെന്നാണ് കമ്പനികൾ പറയുന്നത്.
സബ്‌സിഡി പിന്തുണയിലൂടെ സർക്കാർ മുമ്പ് ഇത്തരം എൽപിജി അണ്ടർ-റിക്കവറി നഷ്ടപരിഹാരം നൽകിയിട്ടുണ്ടെങ്കിലും, പുതിയ പദ്ധതിയില്ല.
മിഡിൽ ഈസ്റ്റിലെ യുദ്ധവുമായി ബന്ധപ്പെട്ട വിതരണ തടസ്സങ്ങൾ ഉണ്ടായിട്ടും പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ ചില്ലറ വിൽപ്പന വില വർദ്ധിപ്പിക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചതായി ശർമ്മ പറഞ്ഞു. പകരം, വ്യാവസായിക, വാണിജ്യ ഉപഭോക്താക്കൾ കൂടുതലായി ഉപയോഗിക്കുന്ന ബൾക്ക് ഡീസലിനും വാണിജ്യ എൽപിജിക്കും മാത്രമായി വില പരിഷ്കരണങ്ങൾ പരിമിതപ്പെടുത്തി.
ഉപഭോക്താക്കളെ സംരക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മെയ് 1 മുതൽ, അന്താരാഷ്ട്ര എടിഎഫ് വില കിലോലിറ്ററിന് 76.55 ഡോളർ അഥവാ 5.33% വർദ്ധിപ്പിച്ച് നിരക്ക് കിലോലിറ്ററിന് 1,511.86 ഡോളറായി. വാണിജ്യ എൽപിജി നിരക്കുകളും കുത്തനെ കൂട്ടി. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന് 993 രൂപ വർദ്ധിച്ച് 3,071.50 രൂപയായി. വിപണി വിലയുള്ള 5 കിലോഗ്രാം എൽപിജി സിലിണ്ടറുകൾ 549 രൂപയിൽ നിന്ന് 810.50 രൂപയായി ഉയർത്തി.
ടെലികോം ടവർ ഓപ്പറേറ്റർമാർ ഉൾപ്പെടെയുള്ള ബൾക്ക് ഡീസലിന്റെ വ്യാവസായിക ഉപയോക്താക്കൾ ഇപ്പോൾ ലിറ്ററിന് 149 രൂപയായി കൂട്ടി. അതേസമയം പെട്രോൾ പമ്പുകളിൽ റീട്ടെയിൽ ഡീസൽ വില ലിറ്ററിന് 87.62 രൂപയായി തുടരുന്നു. എന്നിരുന്നാലും, ആഭ്യന്തര വിമാനക്കമ്പനികളുടെ എടിഎഫ് വില കിലോലിറ്ററിന് 1,04,927.18 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.



