'തീകൊണ്ട് കളിക്കരുത്', ജെപി നദ്ദ ആക്രമിക്കപ്പെട്ട സംഭവത്തിൽ മമതാ ബാനർജിക്കെതിരെ ബംഗാൾ ഗവർണർ
പശ്ചിമബംഗാളിൽ ക്രമസമാധാന പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് ഗവർണർ ഇന്ന് രാവിലെ കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ആക്രമിക്കപ്പെട്ട സംഭവത്തിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്രസർക്കാരും തമ്മിൽ പോര് തുടരുന്നതിനിടെ മമതയ്ക്കെതിരെ ബംഗാൾ ഗവർണർ. ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമത്തിന് പിന്നാലെ മമതാ ബാൻജി നടത്തിയ പ്രസ്താവന പിൻവലിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. തീകൊണ്ട് കളിക്കരുതെന്നായിരുന്നു ഗവർണറുടെ വാക്കുകൾ.
പശ്ചിമബംഗാളിൽ ക്രമസമാധാന പ്രശ്നം നിലനിൽക്കുന്നുണ്ടെന്ന് ഗവർണർ ഇന്ന് രാവിലെ കേന്ദ്രസർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ജനാധിപത്യത്തിന് നിരക്കാത്തതാണ് ബംഗാളിൽ നടക്കുന്നത്. ദേശീയ പാർട്ടിയുടെ നേതാവ് ആക്രമിക്കപ്പെട്ടു. പൊലീസിന്റെയും ഭരണകർത്താക്കളുടെയും സംരക്ഷണയിലാണ് അക്രമികൾ എന്നിങ്ങനെയാണ് ഗവർണറുടെ റിപ്പോർട്ട്.
''ബിജെപിക്ക് ഒരു പണിയുമില്ല, ചിലപ്പോൾ അവരുടെ ആഭ്യന്തരമന്ത്രി ഇവിടെയാണ്. ചിലപ്പോൾ നദ്ദ, ഛദ്ദ, ഫദ്ദ, ഭദ്ദ എല്ലാവരും ഇവിടെയാണ്. ഇനി അവർക്ക് കാഴ്ചക്കാരെ കിട്ടിയില്ലെങ്കിൽ പ്രവർത്തകരെ വിളിച്ചുവരുത്തി അവർ സർക്കസ് കാണിക്കുന്നു'' - എന്നായിരുന്നു മമതയുടെ പ്രതികരണം.
''ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന, ഭരണഘടനയെയും നിയമത്തെയും വിശ്വസിക്കുന്ന, സംസ്കാര സമ്പന്നമായ ബംഗാളിൽ നിന്നുള്ള, ഒരു മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാനാകുക'' എന്നും ഗവർണർ ജഗദീപ് ധങ്കർ ചോദിച്ചു. ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമത്തിന് പിന്നാലെ സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് ബിജെപി.
ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും തിങ്കളാഴ്ച്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം. സംഘര്‍ഷം തുടരവെ ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 19, 20 തീയ്യതികളില്‍ കൊല്‍ക്കത്തയിലെത്തും. എതാനും ആഴ്ച്ചകളായ തൃണമൂല്‍-ബിജെപി ഏറ്റുമുട്ടലില്‍ സംഘര്‍ഷഭരിതമാണ് സംസ്ഥാനം. അതിനിടെ, മമതാ ബാനർജിക്കെതിരെ ദില്ലിയിലും പ്രതിഷേധിക്കുകയാണ് ബിജെപി. ദില്ലിയിലെ ബംഗാളി മാർക്കറ്റിൽ മമതയുടെ കോലം കത്തിക്കാനാണ് ബിജെപി പ്രവർത്തകരുടെ തീരുമാനം.