ദില്ലി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി വിദ്യാർഥികൾ. ഹോസ്റ്റൽ കെട്ടിടം ശോചനീയാവസ്ഥയിൽ ആയിരുന്നു എന്നും നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനിടെ കെട്ടിടം തകർന്നുവീണതാകാം എന്ന് മലയാളി വിദ്യാർഥി പറയുന്നു.

ദില്ലി: ദില്ലി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി വിദ്യാർഥികൾ. ഹോസ്റ്റൽ കെട്ടിടം ശോചനീയാവസ്ഥയിൽ ആയിരുന്നു എന്നും നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനിടെ കെട്ടിടം തകർന്നുവീണതാകാം എന്ന് മലയാളി വിദ്യാർഥി പറയുന്നു. സംഭവം നടക്കുന്ന സമയത്ത് 40 ലധികം വിദ്യാർത്ഥികൾ ഉണ്ടായിരിക്കാം എന്നും സ്ഥലത്തിന് സമീപം താമസിക്കുന്ന മലയാളി വിദ്യാർഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തെക്കുപടിഞ്ഞാറൻ ദില്ലിയിലെ സത്യനികേതന് സമീപമുള്ള 'ഹോട്ടൽ ഡെയ്സ്' എന്ന അഞ്ചു നില ബോയ്സ് ഹോസ്റ്റൽ കെട്ടിടം തകർന്നു വീണാണ് വൻ അപകടം ഉണ്ടായത്. ഉച്ചക്ക് ഒന്നരയോടെയുണ്ടായ അപകടത്തിൽ വിദ്യാർഥികൾ അടക്കം മുപ്പതോളം പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 3 പേരെ എയിംസ് (AIIMS) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളിൽ ഇനി എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. സ്ഥലത്ത് രക്ഷാപ്രവർത്തനം കൃത്യമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്‌തയും അറിയിച്ചു. രക്ഷാ പ്രവർത്തനം ഊർജിതമായി നടക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.