Asianet News MalayalamAsianet News Malayalam

Draupadi Murmu: 'പുട്ടി'യെ ദ്രൗപതിയാക്കിയത് ആര്? രാഷ്ട്രപതി ദൗപതി മുര്‍മു സ്വന്തം പേരിന് പിന്നിലെ കഥ പറയുന്നു

ആദിവാസി വിഭാ​ഗക്കാർ കൂടുതലുള്ള മയൂർഖഞ്ചിലേക്ക് മറ്റൊരു ജില്ലയിൽ നിന്ന് എത്തിയതായിരുന്നു ആ ടീച്ചർ. തന്റെ പേര് ഇഷ്ടപ്പെടാതിരുന്ന ടീച്ചർ അത് മാറ്റി

Draupadi is not her real name President Droupadi Murmu reveals
Author
Delhi, First Published Jul 25, 2022, 3:01 PM IST

ദില്ലി : ചുവപ്പും പച്ചയും ബോര്‍ഡറുള്ള വെള്ള സാരിയുടുത്ത് ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിന്റെ രാഷ്ട്രപതിയാകുന്ന ആദ്യ ആദിവാസി നേതാവുകൂടിയായ ദൗപതി മുര്‍മു ഇപ്പോഴിതാ തന്റെ പേരിനെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നു. 

തന്റെ പേരിന്റെ ആദ്യപകുതിയായ ദ്രൗപതി എന്നത് തന്റെ യഥാര്‍ത്ഥ പേരല്ലെന്നും സ്കൂളിൽ പഠിക്കുന്ന കാലം അധ്യാപകരിലൊരാൾ നൽകിയതാണെന്നുമാണ് അവര്‍ പറയുന്നത്. ഇതിഹാസ കഥയായ മഹാഭാരതത്തിലെ കഥാപാത്രമായ ദ്രൗപതി എന്ന പേര്‍ തനിക്ക് ലഭിച്ചതെങ്ങനെയെന്ന് അവര്‍ വ്യക്തമാക്കി. ഒപ്പം യഥാര്‍ത്ഥ പേരും. 

സാന്താളി വിഭാഗത്തിൽ പെട്ട മുര്‍മുവിന്റെ യഥാര്‍ത്ഥ പേര് 'പുട്ടി' എന്നായിരുന്നു. 'നല്ലതിന്' എന്ന് പറഞ്ഞ് അധ്യാപകരിലൊരാളാണ് അത് ദ്രൗപതിയെന്നാക്കിയതെന്ന് ഒരു ഒഡിയ വീഡിയോ മാഗസിന് നൽകിയ അഭിമുഖത്തിൽ അവര്‍ പറഞ്ഞു. 1960 കളിൽ, ആദിവാസി വിഭാ​ഗക്കാർ കൂടുതലുള്ള മയൂർഖഞ്ചിലേക്ക് മറ്റൊരു ജില്ലയിൽ നിന്ന് എത്തിയതായിരുന്നു ആ ടീച്ചർ. തന്റെ പേര് ഇഷ്ടപ്പെടാതിരുന്ന ടീച്ചർ അത് മാറ്റി. ദുർപതി, ദൊർപ്ടി എന്നിങ്ങനെ പലതവണ പേര് മാറ്റിയെന്നും മുർമു പറഞ്ഞു. 

സാന്താളി വിഭാ​ഗത്തിൽ പേരുകൾ ഒരിക്കലും മരിക്കുന്നില്ല. പെൺകുട്ടി ജനിക്കുമ്പോൾ അവളുടെ മുത്തശ്ശിയുടെയും ആൺകുട്ടി ജനിക്കുമ്പോൾ അവന്റെ മുത്തച്ഛന്റെയും പേര് സ്വീകരിക്കും. സ്കൂളിലും കോളേജിലും തന്റെ സർ നേയിം ടുഡു എന്നായിരുന്നുവെന്നും ബാങ്ക് ഓഫീസറായ ശ്യാം ചരൺ ടുഡുവിനെ വിവാഹം ചെയ്തതോടെ ഇത് മുർമു എന്ന് മാറ്റിയെന്നും രാഷ്ട്രപതി പറഞ്ഞു. 

ഇന്ന് രാവിലെ പാർലമെൻ്റിലെ സെൻട്രൽ ഹാളിൽ വച്ചു നടന്ന ചടങ്ങിലാണ് രാഷ്ട്രപതിയായി ദ്രൗപതി മുർമു സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് എൻ വി രമണയാണ് മുർമുവിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു ദ്രൗപതി മുര്‍മുവിൻ്റെ സത്യപ്രതിജ്ഞ. മുൻരാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർള എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സുപ്രീംകോടതി ജഡ്ജിമാരും കക്ഷിനേതാക്കളും എംപിമാർ അടക്കമുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടങ്ങിയ വിശിഷ്ടമായ സദസ്സിനെ സാക്ഷി നിർത്തിയായിരുന്നു പരിപാടികൾ. 

ഇതൊരു വലിയ ഉത്തരവാദിത്തമാണെന്നും അതു നിറവേറ്റുമെന്നും രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം രാജ്യത്തോടായി നടത്തിയ ആദ്യത്തെ അഭിസംബോധനയിൽ ദ്രൗപതി മുര്‍മു പറഞ്ഞു. ഒഡീഷയിലെ ഒരു ആദിവാസി ഗ്രാമത്തിൽ നിന്ന് തനിക്ക് രാഷ്ട്രപതി പദവിയിലേക്ക് എത്താനായത് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് വളരെ വലിയ സന്ദേശമാണ് നൽകുന്നതെന്നും വലിയ സ്വപ്നങ്ങൾ കാണാനും അതു നേടിയെടുക്കാനുമുള്ള ആത്മവിശ്വാസം ഈ സ്ഥാനരോഹണത്തിലൂടെ പാവപ്പെട്ടവർക്ക് കിട്ടുമെന്ന് ദ്രൗപതി മുര്‍മു പ്രത്യാശ പ്രകടിപ്പിച്ചു. രാജ്യത്തെ ദുർബല ജനവിഭാഗങ്ങൾക്ക് തന്നിൽ അവരെ തന്നെ കാണാനാവുമെന്നും പാവപ്പെട്ടവർക്ക് വേണ്ടിയാവും താൻ പ്രവർത്തിക്കുകയെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. 

Follow Us:
Download App:
  • android
  • ios