ബാർമറിന് സമീപം പ്രതിരോധ സേന ഒരു ഡ്രോൺ വെടിവച്ചിട്ടതായുള്ള റിപ്പോർട്ടുകൾ ജില്ലാ ഭരണകൂടം നിഷേധിച്ചു.

ദില്ലി: അതിർത്തി പ്രദേശങ്ങളിൽ രാത്രി ഡ്രോണുകൾ കണ്ടതായി റിപ്പോർട്ടുകൾ. രാജസ്ഥാൻ ജില്ലയിലെ ബാർമർ അതിർത്തിക്ക് സമീപത്താണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ജില്ലയിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശവാസികൾ വീടിനകത്ത് തുടരണമെന്നും ജാഗ്രത പുലർത്തണമെന്നും ബാർമിർ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. തെക്കൻ കശ്മീരിലെ അനന്തനാഗിൽലും ഡ്രോൺ കണ്ടതായി റിപ്പോർട്ടുകളുണ്ട്. രാത്രി 9 മണിയോടെയാണ് ഡ്രേണുകൾ കണ്ടെന്ന് പ്രദേശവാസികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കശ്മീർ സർവകലാശാല ഈ മാസം 14 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിർത്തിയിലെ വെടിനിർത്തൽ സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും ധാരണയിലെത്തിയതിന് തൊട്ടടുത്ത ദിവസം രാത്രിയാണ് വീണ്ടും ഇന്ത്യ പാക് അതിർത്തിയിലെ ഡോൺ സാന്നിധ്യം. ഡ്രോണുകൾ പ്രത്യക്ഷപ്പടാനുള്ള സാധ്യത ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മുൻകരുതൽ എടുക്കണമെന്നും ലൈറ്റുകൾ ഓഫ് ചെയ്യണമെന്ന് അറിയിപ്പ് നൽകിയതായും ബാർമർ കളക്ടർ ടിന ഡാബി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ അറിയിച്ചു. ജില്ലയിൽ സമ്പൂർണ്ണ ബ്ലാക്ക് ഔട്ടിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

ബാർമറിന് സമീപം പ്രതിരോധ സേന ഒരു ഡ്രോൺ വെടിവച്ചിട്ടതായുള്ള റിപ്പോർട്ടുകൾ ജില്ലാ ഭരണകൂടം നിഷേധിച്ചു. പാക് ഡ്രോൺ സൈന്യം വെടിവച്ചിട്ടെന്ന റിപ്പോർട്ടുകൾ വസ്തുതാപരമായി തെറ്റാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇത്തരം വ്യാജ വാർത്തകൾ ജില്ലാ ഭരണകൂടം പൂർണ്ണമായും നിഷേധിക്കുന്നതായും കളക്ടർ ടീന ഡാബി പറഞ്ഞു. അതേസമയം ജമ്മുവിലും കശ്മീരിലും ഡ്രോണുകൾ കണ്ടെന്നും, ഉധംപൂരിൽ സ്‌ഫോടനം നടന്നു എന്നുള്ള പ്രചരണം തെറ്റാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അറിയിച്ചു.