'പൊരുതുന്ന നിങ്ങൾക്കൊപ്പം പോരാടാൻ ഞങ്ങളുണ്ട്'; ശ്വേതാ ഭട്ടിനോട് ഡിവൈഎഫ്ഐ
'സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോരാട്ടം ദൈർഘ്യമേറിയതും വിജയം എളുപ്പമുള്ളതുമല്ലെന്ന് ഞങ്ങൾക്കറിയാം, പക്ഷെ നിങ്ങൾ ഒറ്റക്ക് ആയിരിക്കില്ല ശ്വേതാ, ഞങ്ങൾ പൊരുതുന്ന ഇന്ത്യൻ യുവത്വം നിങ്ങൾക്കൊപ്പം ഈ പോരാട്ടത്തിലുണ്ടാകും'
ദില്ലി: ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നീതി തേടിയുള്ള ഭാര്യ ശ്വേതാ ഭട്ടിന്‍റെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി വൈ എഫ് ഐ. ശ്വേതാ ഭട്ടിനെ സന്ദര്‍ശിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ മുഹമ്മദ് റിയാസ് പോരാട്ടത്തിന്‍റെ പാതയില്‍ ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി. മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പുള്ള കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ടാണ് ജാംനഗര്‍ സെഷന്‍സ് കോടതി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
'സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോരാട്ടം ദൈർഘ്യമേറിയതും വിജയം എളുപ്പമുള്ളതുമല്ലെന്ന് ഞങ്ങൾക്കറിയാം, പക്ഷെ നിങ്ങൾ ഒറ്റക്ക് ആയിരിക്കില്ല ശ്വേതാ, ഞങ്ങൾ പൊരുതുന്ന ഇന്ത്യൻ യുവത്വം നിങ്ങൾക്കൊപ്പം ഈ പോരാട്ടത്തിലുണ്ടാകും' റിയാസ് ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്.
റിയാസിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
ശ്വേതഭട്ടിന് ഐക്യദാർഡ്യം : DYFI
ഗുജറാത്ത് വംശീയഹത്യയിൽ കൊല്ലപ്പെട്ട കോൺഗ്രസ് എം പി ഇഹ്സാൻ ജെഫ്രിയുടെ മകൾ നിഷ്റിൻ ജഫ്റി ഹുസൈൻ സഞ്ജീവ് ബട്ടിന്റെ ഭാര്യ ശ്വേത ബട്ടിനോട് " ഫാസിസത്തിനെതിരെയുള്ള പോരാട്ടം വളരെ ദൈർഘ്യമേറിയതും ഒറ്റപ്പെട്ടതുമാണ് " എന്ന് വർഗ്ഗീയതക്കെതിരെ പോരാട്ടം നടത്തുന്ന അക്ടിവിസ്റ്റ് ട്വീസ്റ്റ സെതിൽവാദ് തന്നോട് പറഞ്ഞത് സൂചിപ്പിച്ചിരുന്നു. ശരിയാണ് സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോരാട്ടം ദൈർഘ്യമേറിയതും വിജയം എളുപ്പമുള്ളതുമല്ലെന്ന് ഞങ്ങൾക്കറിയാം, പക്ഷെ നിങ്ങൾ ഒറ്റക്ക് ആയിരിക്കില്ല ശ്വേതാ, “ഞങ്ങൾ പൊരുതുന്ന ഇന്ത്യൻ യുവത്വം നിങ്ങൾക്കൊപ്പം ഈ പോരാട്ടത്തിലുണ്ടാകും'.
പ്രഭുദാസ് വൈഷ്നനി കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ടാണ് മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് അടക്കം രണ്ട് പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്. സംഭവം നടക്കുമ്പോള്‍ ജാംനഗര്‍ എ എസ് പിയായിരുന്നു സഞ്ജീവ് ഭട്ട്. നഗരത്തില്‍ വര്‍ഗീയ ലഹള നടക്കുന്ന സമയം 150 ഓളെ പേരെ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്തെന്നും അതില്‍ ഒരാള്‍ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച ശേഷം ആശുപത്രിയില്‍വച്ച് മരിച്ചെന്നുമാണ് കേസ്. സഞ്ജീവ് ഭട്ട് മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ പരാതി നല്‍കി. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകനുമായിരുന്നു സഞ്ജീവ് ഭട്ട്.