Asianet News MalayalamAsianet News Malayalam

'ഇന്ത്യൻ ജനതക്ക് മരണ വാറണ്ടുമായി ട്രംപിന്റെ സന്ദർശനം'; 24ന് ഡിവൈഎഫ്ഐയുടെ രാജ്യവ്യാപക പ്രതിഷേധ ദിനം

പന്ത്രണ്ട് വർഷക്കാലം താൻ ഭരിച്ച ഗുജറാത്തിലെ വൃത്തിഹീനമായ ചേരികൾ അമേരിക്കൻ പ്രസിഡന്റ് കാണാതിരിക്കാൻ മതിലുകൾ കെട്ടി മറയ്ക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന് ഡിവൈഎഫ്ഐ.

dyfi to protest all india level against donald trump india visit on February 24
Author
Kozhikode, First Published Feb 23, 2020, 12:23 PM IST

കോഴിക്കോട്: അമേരിക്കൻ പ്രസിണ്ടന്റ് ഡൊണാൽഡ് ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിനെതിരെ 24ന് ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് പി.എ മുഹമ്മദ് റിയാസ്. ഇന്ത്യൻ ജനതക്ക് മരണ വാറണ്ടുമായാണ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം. ഏറെനാളായി അമേരിക്കൻ ഭരണകൂടം ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഒന്നാം യു.പി.എ ഗവർമെന്റ് ഒപ്പു വച്ച ആണവ കരാറോട് കൂടി ഇന്ത്യൻ വിദേശനയത്തിൽ അമേരിക്കൻ സാമ്രാജ്യത്വ വിധേയത്വം പ്രകടമാണെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. 

പന്ത്രണ്ട് വർഷക്കാലം താൻ ഭരിച്ച ഗുജറാത്തിലെ വൃത്തിഹീനമായ ചേരികൾ അമേരിക്കൻ പ്രസിഡന്റ് കാണാതിരിക്കാൻ മതിലുകൾ കെട്ടി മറയ്ക്കുന്ന തിരക്കിലാണ് ഇപ്പോള്‍ ഇന്ത്യൻ പ്രധാനമന്ത്രി. 'സാമ്രാജ്യത്വ മതിലുകൾ തകർത്തെറിയുക' എന്ന മുദ്രാവാക്യം ഉയർത്തി അമേരിക്കൻ പ്രസിണ്ടന്റിന്റ സന്ദർശനത്തിനെതിരെ ഫെബ്രവരി 24 ന് ഡിവൈഎഫ്ഐ രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കുമെന്ന് മുഹമ്മദ് റിയാസ് അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് റിയാസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

അമേരിക്കൻ പ്രസിണ്ടന്റ് ഡൊണാൽഡ് ട്രംപ്, ഫെബ്രവരി 24, 25 തീയ്യതികളിൽ ഇന്ത്യ സന്ദർശിക്കുകയാണ്. 24 ന് ഗുജറാത്തിലെ അഹമ്മദാബാദിൽ എത്തുന്ന ട്രംപ്, 25 ന് ഡൽഹിയിൽ വച്ച് ചില നിർണായക കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുമുള്ള അറിയിപ്പുകൾ സൂചിപ്പിക്കുന്നത്. അമേരിക്കൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുവാനും, തെക്കൻ ചൈന സമുദ്രത്തിൽ ചൈനക്കെതിരായ തങ്ങളുടെ പടയൊരുക്കത്തിൽ ഭാഗഭാക്കാവാനും, ഏറെനാളായി അമേരിക്കൻ ഭരണകൂടം ഇന്ത്യക്ക് മേൽ സമ്മർദ്ദം ചെലുത്തുകയാണ്. ഒന്നാം യു.പി.എ ഗവർമെന്റ് ഒപ്പു വച്ച ആണവ കരാറോട് കൂടി ഇന്ത്യൻ വിദേശനയത്തിൽ അമേരിക്കൻ സാമ്രാജ്യത്വ വിധേയത്വം പ്രകടമാണ്. മോദി ഭരണകാലത്ത് ഈ ദാസ്യ മനോഭാവം കൂടുതൽ ശക്തമായി. ഇന്ത്യൻ വിദേശനയത്തിന്റെ അടിസ്ഥാന ശിലയായിരുന്ന ചേരി- ചേരാ നയം പരിപൂർണ്ണമായി തകർന്ന സാഹചര്യമാണ് നിലവിലുള്ളത്.

അതേ സമയം തന്നെ ലോക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി അമേരിക്കൻ സാമ്രാജ്യത്വം തുടരുന്നു. ഇറാനുമായുള്ള ആണവ കരാറിൽ നിന്നും ഏകപക്ഷീയമായി പിൻ വാങ്ങിയും, ഇറാനിയൻ സൈനിക ഉദ്യോഗസ്ഥരെ പ്രകോപനമില്ലാതെ ഡ്രോൺ അക്രമണത്തിലൂടെ കൊലപ്പെടുത്തിയും പശ്ചിമേഷ്യയിൽ അമേരിക്ക യുദ്ധഭീതി വിതയ്ക്കുകയാണ്. റഷ്യയെയും ചൈനയേയും ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് വ്യാപാര യുദ്ധങ്ങൾ നടത്തുന്നതും, കിഴക്കൻ യൂറോപിനേയും, തെക്കൻ ചൈന സമുദ്രത്തെയും സംഘർഷ മേഖലയാക്കുന്നതും അമേരിക്ക തന്നെയാണ്. വടക്കൻ കൊറിയയെ ഭീഷണിപ്പെടുത്താൻ, പസഫിക്ക് സമുദ്രത്തിൽ അമേരിക്കൻ നാവിക സേന നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നു.

ഈയവസരത്തിലാണ്, കടുത്ത വംശീയവാദി കൂടിയായ ട്രoപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു വരുത്തിക്കൊണ്ട് തങ്ങളുടെ വിധേയത്വം പ്രകടിപ്പിക്കുന്നത്. പ്രതിസന്ധി നേരിടുന്ന അമേരിക്കൻ ആയുധ വ്യവസായ മേഖലയെ രക്ഷിക്കാൻ, ഇന്ത്യൻ ഖജനാവിലെ പണം ചിലവഴിക്കാനുള്ള കരാറുകൾ തയ്യാറായി കഴിഞ്ഞു. പാൽ ഉത്പന്നങ്ങളുടെയും, മാംസ ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൂടുതൽ പ്രതിസന്ധിയിലാക്കും.

തൊഴിലില്ലായ്മ രൂക്ഷം ആകുവാൻ കാരണങ്ങളിൽ ഒന്നായ ഇന്ത്യൻ കാർഷിക മേഖലയുടെ മരണവാറണ്ട് ആയി ട്രംപ് സന്ദർശനം മാറാൻ ഇടയുണ്ട് അമേരിക്കൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കാർഷികമേഖലയുടെ തകർച്ചയ്ക്ക് പരിഹാരം കാണുവാൻ എന്തെങ്കിലും ചെയ്തെന്ന് സ്ഥാപിക്കുന്നതിനും ഇന്ത്യൻ കാർഷിക മേഖലയിൽ കടന്നുകയറാനും ആണ് ട്രംപ് ശ്രമിക്കുന്നത്.
പ്രതിവർഷം 42,000 കോടി വരുമാനം നൽകുന്ന കോഴിക്കാൽ ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ ഇനി അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള അനുമതി കേന്ദ്ര ഗവൺമെന്റ് ഈ സന്ദർശന വേളയിൽ നൽകുമെന്ന് ഭയത്തിലാണ് പത്തുകോടി വരുന്ന ഇന്ത്യയിലെ ക്ഷീരകർഷകർ.

100% നിന്നും 10 % ആയി ചില അമേരിക്കൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറക്കുവാനുള്ള നീക്കവും സന്ദർശനവേളയിൽ നടക്കുന്നുണ്ട്. പഴവർഗങ്ങൾ ആയ ആപ്പിൾ, ബ്ലൂബെറി, ചെറി എന്നിവയും കായ വർഗ്ഗങ്ങൾ ആയ വോൾനട്ട്,ആൽമണ്ട് എന്നിവയും ധാന്യവിളകൾ ആയ അരി,ഗോതമ്പ് സോയാബീൻ,മൈസ് തുടങ്ങിയവയുമായ അമേരിക്കൻ ഉത്പന്നങ്ങളാണ് 100% നിന്ന് 10% ത്തിലേക്ക്കുറക്കുവാനുള്ള പട്ടികയിലുള്ളത്.  12 വർഷക്കാലം താൻ ഭരിച്ച ഗുജറാത്തിലെ വൃത്തിഹീനമായ ചേരികൾ അമേരിക്കൻ പ്രസിഡന്റ് കാണാതിരിക്കാൻ മതിലുകൾ കെട്ടി മറയ്ക്കുന്ന തിരക്കിലാണ് ഇന്ത്യൻ പ്രധാനമന്ത്രി. 'സാമ്രാജ്യത്വ മതിലുകൾ തകർത്തെറിയുക' എന്ന മുദ്രാവാക്യം ഉയർത്തി അമേരിക്കൻ പ്രസിണ്ടന്റിന്റ സന്ദർശനത്തിനെതിരെ ഫെബ്രവരി 24 ന് DYFI രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കും.
-പി.എ മുഹമ്മദ് റിയാസ്-

Follow Us:
Download App:
  • android
  • ios