ബംഗാളിലും തമിഴ്നാട്ടിലുമൊക്കെ തെരെഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആണ് കേന്ദ്രം ബിൽ ചർച്ചയാക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഇടത് നേതാക്കളുടെ നീക്കം.
ദില്ലി: വനിത സംവരണ ഭേദഗതി ബില്ല് പാര്‍ലമെന്‍റില്‍ പാരാജയപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നടത്തിയ അഭിസംബോധനക്കെതിരെ നൽകിയ പരാതിയിൽ തീരുമാനം എടുക്കാതെ തെരഞ്ഞെടുപ്പ‌് കമ്മീഷൻ. പരാതിയിൽ എന്തെങ്കിലും പ്രതികരണം കിട്ടിയിട്ടില്ലെന്ന് ഇടതു നേതാക്കൾ വ്യക്തമാക്കി. ബംഗാളിലും തമിഴ്നാട്ടിലുമൊക്കെ തെരെഞ്ഞെടുപ്പ് നടക്കുന്നതിനാൽ ആണ് കേന്ദ്രം ബിൽ ചർച്ചയാക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഇടത് നേതാക്കളുടെ നീക്കം.
മോദിയുടേത് നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നുവെന്നും, നാടകത്തിന്‍റെ അവസാനമാണ് പ്രസംഗമെന്നും ആരോപിച്ച് പ്രധാനമന്ത്രിക്കെതിരെ പി സന്തോഷ് കുമാർ എംപി, കോൺഗ്രസ് നേതാവ് അനിൽ അക്കര തുടങ്ങിയവരാണ് തെരഞ്ഞെടുപ്പ‌് കമ്മീഷന് പരാതി നല്കിയത്. പരാതിയിൽ നടപടി സ്വീകരിക്കാത്തതിനെ തുടർ അനിൽ അക്കര തെരഞ്ഞെടുപ്പ് കമ്മീഷന് റിമൈൻഡർ അയച്ചു. നിരവധി പരാതികൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടും കമ്മീഷൻ തുടർനടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് ഓർമ്മപ്പെടുത്തൽ കത്ത് അനിൽ അക്കര അയച്ചത്.
ഔദ്യോഗിക മാധ്യമങ്ങൾ ദുര്യുപയോഗം ചെയ്താണ് പ്രസംഗം നടത്തിയതെന്നും പ്രധാനമന്ത്രിയുടേത് ഗുരുതര പെരുമാറ്റ ചട്ട ലംഘനമാണെന്നാണ് പരാതി. അന്വേഷണം നടത്തി ആവശ്യമായ നടപടി എടുക്കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് അയച്ച പരാതിയില്‍ പി സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടത്. അതേസമയം പ്രതിപക്ഷത്തെ വിമർശിക്കാൻ യുപി സർക്കാർ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. ഏപ്രിൽ 30ന് ഒറ്റ ദിവസത്തെ സമ്മേളനം നേർന്ന് 'വനിത ശാക്തീകരണം' ചർച്ച ചെയ്യാനാണ് യുപി സർക്കാരിന്‍റെ നീക്കം.


