പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, രജിനഗർ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ ആറിന് നടക്കും. സുവേന്ദു അധികാരി രാജിവെച്ച നന്ദിഗ്രാമിൽ, നിയമസഭയിലേക്ക് തിരിച്ചെത്താൻ മമത ബാനർജി മത്സരിക്കുമോയെന്ന് രാഷ്ട്രീയ ലോകം ഉറ്റുനോക്കുകയാണ്. മമതയുടെ രാഷ്ട്രീയ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മണ്ണാണ് നന്ദിഗ്രാം.
കൊൽക്കത്ത; പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, രജിനഗർ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് രാഷ്ട്രീയപ്പോര് മുറുകുന്നു. ഒക്ടോബർ ആറിനാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുക. ബിജെപി നേതാവും നിലവിലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ സുവേന്ദു അധികാരി രാജിവെച്ചതിനെ തുടർന്നാണ് നന്ദിഗ്രാമിലും, ഹുമയൂൺ കബീറിന്‍റെ രാജിയെ തുടർന്ന് റെജിനഗറിലും ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
സെപ്റ്റംബർ ഒമ്പതിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. സെപ്റ്റംബർ 16 ആണ് പത്രിക സമർപ്പിക്കാനുള്ള അവാസന തീയതി. സൂക്ഷ്മപരിശോധന സെപ്റ്റംബർ 17-നും പത്രിക പിൻവലിക്കാനുള്ള സമയം സെപ്റ്റംബർ 19 വരെയും ആയിരിക്കും. ഒക്ടോബർ ഒമ്പതിനാണ് വോട്ടെണ്ണൽ. ബിജെപിയുടെ സുവേന്ദു അധികാരിയോട് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭവാനിപൂർ മണ്ഡലത്തിൽ പരാജയപ്പെട്ട തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, വീണ്ടും നിയമസഭയിലേക്ക് എത്താൻ നന്ദിഗ്രാമിൽ മത്സരിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിലും ഭവാനിപൂരിലും ഒരുപോലെ വിജയിച്ച സുവേന്ദു അധികാരി, ഭവാനിപൂർ നിലനിർത്തി നന്ദിഗ്രാം രാജിവെക്കുകയായിരുന്നു. 2007-ലെ ചരിത്രപരമായ കർഷക പ്രക്ഷോഭത്തിലൂടെ ബംഗാൾ രാഷ്ട്രീയത്തിൽ ഇടതുമുന്നണിയുടെ 34 വർഷത്തെ ഭരണത്തിന് വിരാമമിടാൻ മമതയെ സഹായിച്ച മണ്ണാണ് നന്ദിഗ്രാം. അതുകൊണ്ടുതന്നെ, മമതയുടെ രാഷ്ട്രീയ തിരിച്ചുവരവിന് നന്ദിഗ്രാം തന്നെ വേദിയാകുമോ എന്ന ചർച്ചകൾ ചൂടുപിടിച്ചിട്ടുണ്ട്.
ബംഗാളിലെ രണ്ട് മണ്ഡലങ്ങൾക്ക് പുറമെ തമിഴ്‌നാട്ടിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്കും പുതുച്ചേരി, അസാം എന്നിവിടങ്ങളിലെ ഓരോ മണ്ഡലങ്ങളിലേക്കും ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കും. കൂടാതെ അസാമിലെ നാഗോൺ ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒക്ടോബർ ആറിലേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.


