പണമെണ്ണാൻ യന്ത്രം; മൊബൈൽ ഗെയിം ആപ് വഴി തട്ടിപ്പിൽ 17 കോടി പിടിച്ചെടുത്ത് ഇഡി
ഒളിപ്പിച്ചു വച്ചിരുന്ന നോട്ടുകെട്ടുകൾ എണ്ണി തിട്ടപ്പെടുത്താൻ യന്ത്രങ്ങൾ എത്തിച്ചാണ് പരിശോധന തുടരുന്നത്.
കൊൽക്കത്ത: പശ്ചിമബംഗാളിൽ മൊബൈൽ ഗെയിം ആപ്പ് തട്ടിപ്പ് കേസിൽ ഇഡി നടത്തിയ പരിശോധനയിൽ 17 കോടി രൂപ പിടികൂടി. ഇ-നഗ്ഗറ്റ്സ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടു കൊൽക്കത്തയിൽ അടക്കം ആറിടങ്ങളിലാണ് പരിശോധന നടത്തിയത്. അമീർ ഖാൻ എന്നയാൾ നടത്തുന്ന സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. ഒളിപ്പിച്ചു വച്ചിരുന്ന നോട്ടുകെട്ടുകൾ എണ്ണി തിട്ടപ്പെടുത്താൻ യന്ത്രങ്ങൾ എത്തിച്ചാണ് പരിശോധന തുടരുന്നത്. പിടിച്ചെടുത്ത പണത്തിന്റെ ചിത്രങ്ങളും ഇഡി പുറത്തുവിട്ടു. പണം നൽകി ഉപയോഗിക്കുന്ന ആപ്പിലൂടെ കോടികൾ തട്ടിയെടുത്തിട്ടുണ്ട് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
പണം നല്‍കി ഉപയോഗിക്കാവുന്ന ഇ -നഗ്ഗറ്റ്സ് എന്ന പേരില്‍ ഗെയിം ആപ്പ് പുറത്തിറക്കിയാണ് പണം തട്ടിയതെന്നാണ് ഇഡി കണ്ടത്തല്‍. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് ഇഡി അറിയിച്ചു.
ഫെഡറൽ ബാങ്ക് അധികൃതരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാർക്ക് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിൽ ഇതുസംബന്ധിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഇഡി പ്രസ്താവനയിൽ പറഞ്ഞു. പൊതുജനങ്ങളെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി ആപ് രൂപകൽപ്പന ചെയ്തതെന്ന് ഏജൻസി പറഞ്ഞു. തുടക്കത്തിൽ ഉപയോക്താക്കൾക്ക് കമ്മീഷൻ നൽകുകയും വാലറ്റിലെ ബാലൻസ് തടസ്സമില്ലാതെ പിൻവലിക്കുകയും ചെയ്യാൻ അവസരം നൽകിയതിലൂടെ വിശ്വാസം നേടിയെടുത്തു. തുടർന്ന് ഉപഭോക്താക്കൾ കൂടുതൽ പണം നിക്ഷേപിച്ചു. പൊതുജനങ്ങളിൽ നിന്ന് നല്ല തുക ശേഖരിച്ച ശേഷം, പെട്ടെന്ന്, പിൻവലിക്കാനുള്ള സൗകര്യം നിർത്തി. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് പണം പിൻവലിക്കാനുള്ള സൗകര്യം നിർത്തിയത്. തുടർന്നാണ് പരാതി ഉയർന്നത്.