രാജസ്ഥാനിലെ ജലാവറിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഏഴു കുട്ടികൾ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് കേന്ദ്ര നിർദ്ദേശം

ദില്ലി: രാജസ്ഥാനിലെ ജലാവാർ ജില്ലയിൽ സർക്കാർ സ്കൂൾ കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകർന്ന് ഏഴ് കുട്ടികൾ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്ക് സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. സ്കൂളുകളിൽ സുരക്ഷാ പരിശോധന നിർബന്ധമാക്കണം എന്നാണ് നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ സമഗ്രമായ സ്കൂൾ സുരക്ഷാ പ്രോട്ടോക്കോളുകൾ ഉടൻ നടപ്പിലാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളിലെ സുരക്ഷാ പിഴവുകൾ അടിയന്തിരമായി തടയേണ്ടതിന്റെ ആവശ്യകതയെ പറ്റി കത്തിൽ ഊന്നിപ്പറയുന്നുണ്ട്.

സ്കൂളുകളിൽ സുരക്ഷാ പരിശോധന നിർബന്ധമാക്കണം

2021ലെ സ്കൂൾ സുരക്ഷാ മാർഗനിർദേശങ്ങളും 2016 ലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (NDMA)മാർഗനിർദേശങ്ങളും പരാമർശിച്ച് കൊണ്ടാണ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തയ്യാറെടുപ്പ് വർധിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സ്കൂളുകളിലെ അഗ്നിരക്ഷാ സംവിധാനങ്ങൾ എമർജൻസി എക്സിക്റ്റുകൾ ഇലക്ട്രിക്കൽ വയറുകൾ എന്നിവയുടെ സമഗ്ര പരിശോധന നടത്തണം. അടിയന്തിര ഘട്ടങ്ങളിൽ പാലിക്കേണ്ട നടപടികളെ കുറിച്ച് വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും പരിശീലനം നൽകണം. കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൗൺസിലിങ്ങും മറ്റ് നടപടികളും സ്വീകരിക്കണം. അപകടങ്ങളോ മറ്റു സമാന സംഭവങ്ങളോ ഉണ്ടായാൽ 24 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണം എന്നീ നിർദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയത്.

രാജസ്ഥാനിലെ ജലാവറിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഏഴു കുട്ടികൾ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് കേന്ദ്ര നിർദ്ദേശം. മേല്‍ക്കൂര ഇടിഞ്ഞ് വീണ് ഏഴ് വിദ്യാര്‍ത്ഥികൾ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജലവര്‍ ജില്ലയിലെ ഒരു ഗവണ്‍മെന്‍റ് സ്കൂളിലാണ് അപകടം. ക്ലാസ് നടക്കുന്നതിനിടയിലായിരുന്നു സംഭവം. അപകടം ഹൃദയഭേദകമാണെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥികൾക്ക് മതിയായ ചികിത്സ നല്‍കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അപകടത്തെ തുടര്‍ന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ എക്സില്‍ കുറിച്ചിരുന്നു.

YouTube video player