ബില്ലടയ്ക്കാൻ പണമില്ല; വയോധികന്റെ കാലും കൈയ്യും കിടക്കയിൽ കെട്ടിയിട്ട് ആശുപത്രി അധികൃതർ
'ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നു. സ്വയം പരിക്കേല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ കെട്ടിയിട്ടത്,'- ആശുപത്രിയിലെ ഒരു ഡോക്ടര്‍ അറിയിച്ചു.
ഭോപ്പാൽ: ചികിത്സയ്ക്ക് പണം അടയ്ക്കാത്തതിനെ തുടർന്ന് വയോധികന്റെ കാലും കൈയ്യും ആശുപത്രി കിടക്കയിൽ കെട്ടിയിട്ടു. മധ്യപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. 11000 രൂപയുടെ ബില്‍ അടയ്ക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് വയോധികനെ ആശുപത്രി അധികൃതർ കിടക്കയില്‍ കെട്ടിയിട്ടതെന്ന് ഇയാളുടെ കുടുംബം ആരോപിക്കുന്നു.
ആശുപത്രിയിൽ വയോധികനെ പ്രവേശിപ്പിക്കുന്ന സമയത്ത് 5000 രൂപ അടച്ചിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. കുറച്ച് ദിവസം ചികിത്സ നീണ്ടുപോയതിനാൽ ബില്‍ അടയ്ക്കാന്‍ കൈവശം പണമില്ലായിരുന്നുവെന്നും വയോധികന്റെ മകള്‍ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സംഭവം വിവാദമായതോടെ, വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തുവന്നു. വയോധികന് പരിക്കേല്‍ക്കാതിരിക്കാനായാണ് കൈകാലുകള്‍ കെട്ടിയിട്ടതെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. 'ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ കാരണം അദ്ദേഹത്തിന് അപസ്മാരമുണ്ടായിരുന്നു. സ്വയം പരിക്കേല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ കെട്ടിയിട്ടത്,'- ആശുപത്രിയിലെ ഒരു ഡോക്ടര്‍ അറിയിച്ചു.
അതേസമയം, സംഭവം വാര്‍ത്തയായതോടെ വിഷയത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ഇടപെട്ടു. ആശുപത്രിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതിനിടെ വിഷയത്തില്‍ അന്വേഷണത്തിന് ഷാജപൂര്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
<