ഷഹീൻബാഗ് വെടിവെയ്പ്: അക്രമി ആംആദ്മി അംഗമെന്ന് വെളിപ്പെടുത്തിയ പൊലീസുകാരന് ഇലക്ഷൻ കമ്മീഷന്റെ വിലക്ക്
അക്രമത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പരാമർശിക്കുന്നത് തെരഞ്ഞെടുപ്പ് നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
ഡൽഹി: ഷഹീന്‍ബാഗില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത യുവാവ് ആം ആദ്മി പാര്‍ട്ടി അംഗമാണെന്ന് പരസ്യപ്രസ്താവന നടത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് ദിയോ എന്ന പൊലീസ് ഉദ്യോഗസ്ഥനെയാണ് ദില്ലിയിലെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്തിരിക്കുന്നത്.
രാഷ്ട്രീയം കലര്‍ത്തിയുള്ള പ്രസ്താവനകള്‍ നടത്തിയതിന് ഇയാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് ചെയ്തിട്ടുമുണ്ട്. വെടിവെയ്പ്പ് നടത്തിയ ആളും പിതാവും ഒരു വര്‍ഷം മുമ്പ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കഴിഞ്ഞ ദിവസം രാജേഷ് ഡിയോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അക്രമത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പരാമർശിക്കുന്നത് തെരഞ്ഞെടുപ്പ് നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. വളരെ അനാവശ്യമായ പ്രസ്താവനയാണിത്. രാജേഷ് ദിയോയുടെ പെരുമാറ്റം സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പ്രത്യാഘാതങ്ങളുണ്ടാക്കുന്നു, ”ദില്ലി പോലീസ് കമ്മീഷണർക്ക് അയച്ച കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
ഷഹീൻബാഗിലെ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്ത സംഭവത്തിലെ പ്രതിയായ കപിൽ ഗുജ്ജർ ആം ആദ്മി പാർട്ടി അംഗമാണെന്ന വാർത്ത പൊലീസ് പുറത്തുവിട്ടിരുന്നു. ഇയാൾ മാത്രമല്ല, പിതാവ് ഗജേ സിംഗും ആം ആദ്മി അംഗമാണെന്ന് ദില്ലി പൊലീസ് വ്യക്തമാക്കിയിരുന്നു. ദില്ലി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇയാള്‍ എഎപി അംഗമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. അന്വേഷണത്തിനിടെ ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ എഎപി നേതാക്കളോടൊപ്പം നില്‍ക്കുന്ന ചിത്രം ശ്രദ്ധയില്‍പ്പെട്ടിരുന്നു. അച്ഛനും കൂട്ടുകാര്‍ക്കുമൊപ്പം കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ എഎപിയില്‍ അംഗത്വമെടുത്തതെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ കപിലിന്റെ കുടുംബം പോലീസിന്റെ അവകാശവാദം നിരസിച്ചു, അവർക്ക് ആം ആദ്മി പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞു. ഇതൊരു ഗൂഢാലോചനയാണെന്നും പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരുന്നു.