തെരഞ്ഞെടുപ്പിനിടെ തമിഴ്‌നാട് ചീഫ് സെക്രട്ടറി എൻ മുരുഗാനന്ദത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനത്ത് നിന്ന് നീക്കി. ഡി എം കെ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സൂചന. കമ്മീഷൻ ബിജെപിയുടെ ആയുധമായി മാറിയെന്നും ഇത് ഏകപക്ഷീയമായ നടപടിയാണെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രൂക്ഷമായി പ്രതികരിച്ചു
ചെന്നൈ: തെരഞ്ഞെടുപ്പിനിടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചുകൊണ്ട് ചീഫ് സെക്രട്ടറിയെ എൻ മുരുഗാനന്ദത്തെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. എം സായ്‌കുമാറിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ ഉത്തരവിട്ടുകൊണ്ടാണ് കമ്മീഷൻ നടപടി. ചീഫ് സെക്രട്ടറിയെ കൂടാതെ വിജിലൻസ് മേധാവിയെയും കമ്മീഷൻ മാറ്റിയിട്ടുണ്ട്. ഡി എം കെ അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന സൂചന. വൈകുന്നേരം ആറിനുള്ളിൽ ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്. വിജിലൻസ് മേധാവിയായി പുതുതായെത്തുന്നത്, എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഉദ്യോഗസ്ഥനാണെന്നാണ് വിവരം
രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രതികരിച്ചത്. കമ്മീഷൻ ബി ജെ പിയുടെ ആയുധമായി മാറിയെന്നും ഇത് ഏകപക്ഷീയമായ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം മാറ്റങ്ങൾ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച സ്റ്റാലിൻ, ബി ജെ പിക്കുള്ള മറുപടി ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ നൽകുമെന്നും വ്യക്തമാക്കി. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട സംവിധാനങ്ങളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
