മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ വസ്തുവകകൾ പിടിച്ചെടുത്തത്
ദില്ലി: തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നായി 558 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനങ്ങളിൽ നിന്ന് പിടിച്ചെടുത്ത തുകയുടെ കണക്കാണ് കമ്മീഷൻ വിവരിച്ചത്. മഹാരാഷ്ട്രയിൽ നിന്നാണ് ഏറ്റവും കൂടുതൽ വസ്തുവകകൾ പിടിച്ചെടുത്തത്. ഇവിടെ നിന്ന് മാത്രം 280 കോടിയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്ന് കമ്മീഷൻ വിവരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ ജാർഖണ്ഡിൽ നിന്ന് ഇതുവരെ 158 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്നും കമ്മീഷൻ വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള 14 സംസ്ഥാനങ്ങളിൽ നിന്നായി 118.01 കോടി രൂപയുടെ വസ്തു വകകളും പിടിച്ചെടുത്തു. 8.9 കോടി രൂപ പണമായും 7.63 കോടിയുടെ മദ്യവും 21.47 കോടിയുടെ ലഹരിവസ്തുക്കളും 9.43 കോടിയുടെ വിലപിടിപ്പുള്ള ലോഹങ്ങളും 70.59 കോടിയുടെ സൗജന്യമായി എത്തിച്ച വസ്തുക്കളുമാണ് ഇവിടങ്ങളിൽ നിന്ന് പിടിച്ചെടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരിച്ചു. പരിശോധനകൾ തുടരുകയാണെന്നും കമ്മീഷൻ വ്യക്തമാക്കി.
അതിനിടെ പാലക്കാട് നിന്നും പുറത്തുന്ന മറ്റൊരു വാർത്ത പാലക്കാട് യു ഡി എഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിൽ പൊലീസ് നടത്തിയ പാതിരാ പരിശോധനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി ജെ പി പരാതി നൽകി എന്നതാണ്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും കള്ളപ്പണ ഇടപാട് നടന്നുണ്ടെന്നുമാണ് ബി ജെ പിയുടെ ആരോപണം. തെരഞ്ഞെടുപ്പിനായി യു ഡി എഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ബി ജെ പി പരാതിയിൽ ആവശ്യപ്പെട്ടു. സി പി എം - ബി ജെ പി നേതാക്കള്‍ ഹോട്ടലിൽ എത്തിയതിൽ അസ്വഭാവികതയൊന്നുമില്ലെന്നാണ് ബി ജെ പി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പറഞ്ഞച്. അതിൽ ഒരു ഡീലുമില്ല. പക്ഷേ ഷാഫി പറമ്പിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കള്ളപ്പണം ഒഴുക്കിയതുപോലെ ഇത്തവണയും കള്ളപ്പണം ഇറക്കുകയാണെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.
