മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ, എന്നാൽ ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തിൽ തിരിച്ചെത്താമെന്ന് കോൺഗ്രസ് കരുതുന്നു. 

ഷിംല: ഹിമാചൽ പ്രദേശിൽ ഇന്ന് വോട്ടെടുപ്പ്. 68 മണ്ഡലങ്ങളിലേക്ക് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്. 56 ലക്ഷത്തോളം വോട്ട‌ർമാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. 67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആ‌ർപിഎഫിനെയും സംസ്ഥാനത്ത് വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ, എന്നാൽ ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തിൽ തിരിച്ചെത്താമെന്ന് കോൺഗ്രസ് കരുതുന്നു. ത്രികോണ പോരിന് കളമൊരുക്കിയ ആംആദ്മി പാ‌ർട്ടിക്ക് കിട്ടുന്ന വോട്ട് ഇത്തവണ മറ്റ് പാർട്ടികൾക്ക് നിർണായകമാകും. ഡിസംബർ 8 നാണ് വോട്ടെണ്ണൽ.

അതേസമയം ദിവസങ്ങള്‍ക്ക് മുമ്പ് 26 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഹിമാചല്‍ കോൺഗ്രസ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി കോൺഗ്രസ് നേതാക്കളും അംഗങ്ങളുമാണ് ബിജെപിയിൽ ചേർന്നത്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിന്റെയും തിരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള ബിജെപിയുടെ സുധൻ സിംഗിന്റെയും സാന്നിധ്യത്തിലാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് മറുകണ്ടം ചാടിയത്.