ഏഴ് മാസമായി ശമ്പളം നല്‍കിയില്ല; ബോസിനെ തട്ടിക്കൊണ്ടുപോയി ജീവനക്കാര്‍; അറസ്റ്റ്
ബെംഗളൂരുവിലെ ഹലസുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ്(23)നെയാണ് ജീവനക്കാരായ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇതിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു: ഏഴ് മാസമായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ബോസിനെ തട്ടിക്കൊണ്ടുപോയി മാനസികമായി പീഡിപ്പിച്ച് ജീവനക്കാര്‍. ബെംഗളൂരുവിലെ ഹലസുരുവിന് സമീപം സ്വകാര്യസ്ഥാപനം നടത്തി വരുന്ന സുജയ്(23)നെയാണ് ജീവനക്കാരായ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഇതിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
21നാണ് ഇവര്‍ സുജയ്നെ തട്ടിക്കൊണ്ട് പോയി എച്ച്എസ്ആര്‍ ലേഔട്ടിന് സമീപത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ തടവിലാക്കിയത്. സുജയ്നെ ബന്ധിയാക്കിയ സംഘം ശമ്പളം ആവശ്യപ്പെട്ട് ഇയാളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. തുടർന്ന് ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയ ശേഷമാണ് സുജയ്നെ സംഘം വിട്ടയച്ചത്.
എന്നാല്‍ സുജയ് ഹലസുരു പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.