ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിലെ ഗുദ്ദാർ വനമേഖലയിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു

ദില്ലി: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിലുള്ള ഗുദ്ദാർ വനമേഖലയിൽ സൈന്യവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടതായും ഒരു സൈനികന് പരിക്കേറ്റതായുമാണ് പുറത്ത് വരുന്ന വിവരം. ഇന്ന് രാവിലെയാണ് ഇവിടെ ഏറ്റുമുട്ടൽ ആരംഭിച്ചത്. ജമ്മു കശ്‌മീർ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

ജമ്മു കശ്മീർ പൊലീസും സൈന്യവും സിആർപിഎഫും ചേർന്നാണ് പ്രദേശത്ത് തിരച്ചിൽ തുടങ്ങിയത്. ഈ ഘട്ടത്തിൽ ഭീകരരുടെ ഭാഗത്ത് നിന്നാണ് ആദ്യം ആക്രമണം ഉണ്ടായത്. തുടർന്ന് സൈനിക സംഘവും പ്രത്യാക്രമണം നടത്തി. രണ്ടോ മൂന്നോ ഭീകരർ ഇപ്പോഴും വനമേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് വിവരം. സ്ഥലത്തേക്ക് കൂടുതൽ സൈനികരെ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ തുടരുകയാണ്.

പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിതായാണ് വിവരം. ഇദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യക്തമായ വിവരം പുറത്തുവന്നിട്ടില്ല.

YouTube video player