കേസിലെ മുഖ്യപ്രതിയായ മിശ്രയുടെ വീട്ടിൽ നിന്ന് ഹേമന്ത് സോറന്‍റെ പാസ്ബുക്കും അദ്ദേഹം ഒപ്പിട്ട ചില ചെക്കുകളും ഇഡി കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. 

റാഞ്ചി: സംസ്ഥാനത്തെ ഖനന അഴിമതിയുമായി ബന്ധപ്പെട്ട ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. റാഞ്ചിയിലെ റീജിയണൽ ഓഫീസിൽ വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജറാകാന്‍ ഇ.ഡി ഹേമന്ത് സോറന് നോട്ടീസ് നല്‍കി.

കേസിൽ മുഖ്യമന്ത്രിയുടെ സഹായി പങ്കജ് മിശ്രയേയും മറ്റ് രണ്ട് പേരെയും ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജൂലൈയിൽ സംസ്ഥാന വ്യാപകമായി റെയ്ഡ് നടത്തി മിശ്രയുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 11.88 കോടി രൂപ പിടിച്ചെടുത്തതിന് ശേഷമായിരുന്നു അറസ്റ്റ്. ഇയാളുടെ വീട്ടിൽ നിന്ന് 5.34 കോടിയുടെ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു.

കേസിലെ മുഖ്യപ്രതിയായ മിശ്രയുടെ വീട്ടിൽ നിന്ന് ഹേമന്ത് സോറന്‍റെ പാസ്ബുക്കും അദ്ദേഹം ഒപ്പിട്ട ചില ചെക്കുകളും ഇഡി കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്. ഹേമന്ത് സോറന്റെ സുഹൃത്തായ പങ്കജ് മിശ്ര തന്‍റെ കൂട്ടാളികളിലൂടെ മുഖ്യമന്ത്രിയുടെ നിയമസഭാ മണ്ഡലമായ ബർഹൈത്തിൽ അനധികൃത ഖനനം നിയന്ത്രിക്കുന്നതായി ഇഡി കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.

പങ്കജ് മിശ്രയ്ക്കും അദ്ദേഹത്തിന്റെ സഹായികളായ ബച്ചു യാദവ്, പ്രേം പ്രകാശ് എന്നിവർക്കുമെതിരെയാണ് ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നടന്ന അനധികൃത ഖനനത്തിൽ നിന്ന് ലഭിച്ച പണമിടപാട് അന്വേഷിക്കുന്ന ഇഡി ഇതുവരെ 37 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു.

കേസിൽ സോറന്‍റെ മാധ്യമ ഉപദേഷ്ടാവ് അഭിഷേക് പ്രസാദിനെയും ആഗസ്റ്റ് മാസക്കില്‍ ഇ.ഡി ചോദ്യം ചെയ്തിരുന്നു. സോറൻ 2021-ൽ ഖനന പാട്ടത്തിന് സ്വയം അനുവദിച്ചു എന്ന ആരോപണവും സോറന്‍ നേരിടുന്നുണ്ട്. സ്വയം ഖനന പാട്ടം നീട്ടി നൽകിയതിലൂടെ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്ന ബിജെപി പരാതിയെ തുടർന്നാണ് മുഖ്യമന്ത്രിയെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശുപാർശ ചെയ്തെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേ സമയം ഈ സമയത്ത് ബി.ജെ.പി ഭരണസഖ്യത്തിന്റെ എം.എൽ.എ.മാരെ വശത്താക്കാന്‍ ശ്രമിക്കുന്നതായും, ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും സോറനും അദ്ദേഹത്തിന്‍റെ പാർട്ടി ജെ.എം.എം ആരോപിച്ചു. 

ഹിമാചലില്‍ വിമതര്‍ക്കെതിരെ നടപടി തുടര്‍ന്ന് ബിജെപി; സംസ്ഥാന വൈസ് പ്രസിഡന്‍റിനെ പുറത്താക്കി

ദില്ലിയിലെ ആപ്പ് മന്ത്രി തന്‍റെ കൈയ്യില്‍ നിന്നും 10 കോടി കൈക്കൂലി വാങ്ങിയെന്ന് സുകേഷ് ചന്ദ്രശേഖര്‍