കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധി ഹാജരായത്.

ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് അവസാനിച്ചു. ഒമ്പത് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. ഇ ഡി ആസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി തിരിച്ചു. നാളെയും രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് നടുവിലൂടെയാണ് ഇഡിക്ക് മുന്‍പില്‍ രാഹുല്‍ ഗാന്ധി ഹാജരായത്. രാഹുല്‍ ഗാന്ധിക്കൊപ്പം ഇഡി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നീക്കത്തെ ഇന്നലെ തന്നെ ദില്ലി പൊലീസ് തടഞ്ഞിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

രാവിലെ 7 മണിയോടെ എഐസിസി ആസ്ഥാനത്തും ഇഡി ഓഫീസ് പരിസരത്തും നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. രാവിലെ പത്തരയോടെ എഐസിസിയിലെത്തിയ രാഹുല്‍ ഗാന്ധി വിലക്ക് അവഗണിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം നീങ്ങി. ബാരിക്കേഡുകള്‍ മറികടന്ന് നീങ്ങിയ സംഘത്തെ പലയിടങ്ങളിലും പൊലീസ് തടഞ്ഞു. സാഹചര്യം സംഘര്‍ഷത്തിന്‍റെ വക്കോളമെത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയെ വാഹനത്തിലേക്ക് മാറ്റി ഇഡി ഓഫീസിലേക്ക് കൊണ്ടുപോയി. പ്രകോപിതരായ നേതാക്കളും പ്രവര്‍ത്തകരും ഇഡി ഓഫീസിലേക്ക് നീങ്ങിയെങ്കിലും വഴിയില്‍ തടഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകരേയും പോകാന്‍ അനുവദിച്ചിരുന്നില്ല.