ഗോല്‍പാര ക്യാമ്പിലായിരുന്നു സനാഉള്ളയെ പാര്‍പ്പിച്ചിരുന്നത്. ശനിയാഴ്ച വൈകീട്ടോടെ ഇദ്ദേഹം കുടുംബത്തോടൊപ്പം ചേരും. സൈന്യത്തില്‍നിന്ന് വിരമിച്ച ശേഷം അസം പൊലീസിന്‍റെ ബോര്‍ഡര്‍ ഓര്‍ഗനൈസേഷനില്‍ ജോലി ചെയ്യുകയായിരുന്നു 52കാരനായ അനാഉള്ള

ഗുവാഹത്തി: ഇന്ത്യന്‍ പൗരത്വ പട്ടികയില്‍നിന്ന് പുറത്തായ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത മുന്‍സൈനികനെ തടവില്‍നിന്ന് മോചിപ്പിച്ചു. ഗുവാഹത്തി ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് മോചനം. 30 വര്‍ഷം ഇന്ത്യന്‍ കരസേനയില്‍ സേവനമനുഷ്ടിക്കുകയും സുബേദാര്‍ പദവിയിലിരിക്കെ വിരമിക്കുകയും ചെയ്ത മുഹമ്മദ് സനാഉള്ളയെയാണ് ഇന്ത്യന്‍ പൗരത്വമില്ലെന്ന് പറഞ്ഞ് മെയ് 23ന് ക്യാമ്പില്‍ പാര്‍പ്പിച്ചത്. 

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇദ്ദേഹത്തിന്‍റെ കുടുംബം ഗുവാഹത്തി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഉപാധികളോടെ ഇടക്കാല ജാമ്യം നല്‍കിയത്. കാംരുപ് എസ്പിയുടെ അറിവോ അനുവാദമോ ഇല്ലാതെ കാംരുപ് റൂറല്‍, കാംരുപ് മെട്രോ പരിധിക്ക് പുറത്തേക്ക് പോകരുതെന്ന് കോടതി നിര്‍ദേശിച്ചു. ഗോല്‍പാര ക്യാമ്പിലായിരുന്നു സനാഉള്ളയെ പാര്‍പ്പിച്ചിരുന്നത്. ശനിയാഴ്ച വൈകീട്ടോടെ സനാഉള്ള കുടുംബത്തോടൊപ്പം ചേരും. സൈന്യത്തില്‍നിന്ന് വിരമിച്ച ശേഷം അസം പൊലീസിന്‍റെ ബോര്‍ഡര്‍ ഓര്‍ഗനൈസേഷനില്‍ ജോലി ചെയ്യുകയായിരുന്നു 52കാരനായ മുന്‍ സൈനികന്‍.

ബംഗ്ലാദേശ് കുടിയേറ്റക്കാരെ കണ്ടെത്താനായി അസമിൽ പൗരത്വ നിയമം നടപ്പാക്കിയതോടെയാണ് അനാഉള്ളക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെട്ടത്. കേന്ദ്ര പൗരത്വ പട്ടികയിൽ ഉൾപ്പെടുത്താൻ 3.29 കോടിയാളുകളാണ് അപേക്ഷ നല്‍കിയത്. ഇവരില്‍ അന്തിമ കരട് പട്ടികയിൽ 2.89 കോടി പേർ മാത്രമാണ് ഇടം നേടിയത്. 40 ലക്ഷം അപേക്ഷകർക്ക് ഇന്ത്യൻ പൗരൻമാരെന്ന് തെളിയിക്കാൻ രേഖയില്ലെന്നാണ് സര്‍ക്കാര്‍ വാദം. 

Scroll to load tweet…