ജ്യോതിബാബുവിന് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തണമെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് സുപ്രീം കോടതി പരിശോധിച്ചിരുന്നു.
ദില്ലി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാവ് ജ്യോതിബാബുവിന്‍റെ ശിക്ഷ സുപ്രീംകോടതി മരവിപ്പിച്ചു. ഹൈക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയാണ് മരവിപ്പിച്ചത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജ്യോതിബാബു നല്‍കിയ അപ്പീലില്‍ അന്തിമ തീരുമാനമെടുക്കും വരെ ജാമ്യവും അനുവദിച്ചു. ജ്യോതിബാബുവിനെതിരായ തെളിവുകള്‍ ദുര്‍ബലമാണെന്നും ഗൂഢാലോചനക്കുറ്റം നിലനില്‍ക്കാന്‍ തെളിവുകള്‍ അപര്യാപ്തമാണെന്നും ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. വൃക്ക രോഗത്തിന് ചികില്‍സയ്ക്കായി ജാമ്യം തേടിയായിരുന്നു ജ്യോതിബാബുവിന്‍റെ അപ്പീലെങ്കിലും മെറിറ്റില്‍ വാദം കേട്ടാണ് കോടതി ഉത്തരവിട്ടത്. ജാമ്യം അനുവദിക്കരുതെന്ന് കെ.കെ.രമ വാദിച്ചു. ജ്യോതി ബാബുവിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 12–ാം പ്രതിയായ ജ്യോതിബാബുവിനെ വിചാരണക്കോടതി വെറുതെവിട്ടിരുന്നു.

