കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വീണ്ടും വിൽക്കാൻ ശ്രമിച്ച സംഘത്തെ പിടികൂടി. ദില്ലി ഒഖ്ലയിലാണ് സംഭവം
ദില്ലി: കാലാവധി കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ വീണ്ടും വിൽക്കാൻ ശ്രമിച്ച സംഘത്തെ പിടികൂടി. ദില്ലി ഒഖ്ലയിലാണ് സംഭവം. എക്സപയറി ഡേറ്റ് കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ വാങ്ങി പുതിയ ലേബൽ ഉപയോഗിച്ച് വീണ്ടും വിപണിയിലെത്തിക്കുന്ന സംഘമാണ് പിടിയിലായത്. പിടിച്ചെടുത്തത് മാഗി, ഹോർലിക്സ്, ബോൺവിറ്റ ഉൾപ്പെടെ 20 ലക്ഷം രൂപയുടെ ഭക്ഷ്യ വസ്തുക്കളാണ് പിടിച്ചെടുത്ത്ത്. സംഭവത്തിൽ ഫാക്ടറി ഉടമ അടക്കം ഏഴുപേർ പിടിയിൽ. കാലാവധി കഴിഞ്ഞതോ കേടുവന്നതോ ആയ ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച്, ഒഖ്‌ലയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് അവയുടെ പാക്കറ്റുകളിലെ യഥാർത്ഥ എക്‌സ്‌പയറി ഡേറ്റ് മാറ്റുകയാണ് ഈ സംഘം ചെയ്തിരുന്നത്. തുടർന്ന് പുതിയ നിർമ്മാണ തീയതിയും കാലാവധി നീട്ടിയ തീയതിയും രേഖപ്പെടുത്തിയ വ്യാജ ലേബലുകൾ ഒട്ടിച്ച് ഇവ വിപണിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
പൊതുജനങ്ങളുടെ ആരോഗ്യത്തിന് വൻ ഭീഷണിയാകുന്ന ഈ തട്ടിപ്പിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്. കുട്ടികൾ ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന ഹോർലിക്സ്, മാഗി പോലുള്ള ഉൽപ്പന്നങ്ങൾ ഇത്തരത്തിൽ പിടിച്ചെടുത്തത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. പിടിച്ചെടുത്ത ഉൽപ്പന്നങ്ങളുടെ സാമ്പിളുകൾ കൂടുതൽ പരിശോധനയ്ക്കായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് അയച്ചിരിക്കുകയാണ്. പ്രതികൾ ഇതിനുമുമ്പ് ഇത്തരത്തിൽ കാലാവധി കഴിഞ്ഞ സാധനങ്ങൾ വിപണിയിൽ എത്തിച്ചിട്ടുണ്ടോ എന്നും ഇവർക്ക് പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്നും അറിയാൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



