വെസ്റ്റ് ആർക്ടിക്ക, സെബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ സാങ്കൽപ്പിക രാജ്യങ്ങളുടെ പേരിൽ വ്യാജ നയതന്ത്ര ദൗത്യം നടത്തിയെന്നാരോപിച്ച് എന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു

ദില്ലി: സാങ്കൽപ്പിക രാജ്യങ്ങളുടെ പേരിൽ എംബസി തുറക്കുകയും പാസ്പോർട്ട് നൽകുകയും ചെയ്ത സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പൊലീസ്. ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ (എസ്‌ടിഎഫ്) നോയിഡ യൂണിറ്റാണ് ഗാസിയാബാദിലെ കവിനഗർ പ്രദേശത്തെ വാടക വീട്ടിൽ പ്രവർത്തിച്ചിരുന്ന അനധികൃത എംബസി പിടിച്ചെടുത്തത്. ഹർഷ് വർധൻ ജെയിൻ എന്നയാളാണ് അറസ്റ്റിലായത്.

വെസ്റ്റ് ആർക്ടിക്ക, സെബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ സാങ്കൽപ്പിക രാജ്യങ്ങളുടെ പേരിൽ വ്യാജ നയതന്ത്ര ദൗത്യം നടത്തിയെന്നാരോപിച്ച് എന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മൈക്രോനേഷനുകൾ എന്ന് വിളിക്കപ്പെടുന്നവയുടെ കോൺസൽ അംബാസഡർ ആയി സ്വയം പരിചയപ്പെടുത്തി ജെയിൻ, വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച കാറുകൾ ഉപയോ​ഗിച്ചെന്ന് ഉത്തർപ്രദേശ് പോലീസിന്റെ അഡീഷണൽ ഡയറക്ടർ ജനറൽ (ക്രമസമാധാനം) അറിയിച്ചു. നാല് വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു. 44,70,000 രൂപയും ഒന്നിലധികം രാജ്യങ്ങളുടെ വിദേശ കറൻസിയും കണ്ടെടുത്തു. സാങ്കൽപ്പിക രാജ്യങ്ങളുടെ പേരിൽ നൽകിയതായി കരുതപ്പെടുന്ന 12 വ്യാജ നയതന്ത്ര പാസ്‌പോർട്ടുകളും പിടിച്ചെടുത്തു.

വിദേശകാര്യ മന്ത്രാലയത്തിന്റെ വ്യാജ സീലുകൾ പതിച്ച വ്യാജ രേഖകൾ, രണ്ട് വ്യാജ പാൻ കാർഡുകൾ, വിവിധ രാജ്യങ്ങളിൽ നിന്നും കമ്പനികളിൽ നിന്നുമുള്ള 34 വ്യാജ മുദ്രകൾ, രണ്ട് വ്യാജ പ്രസ് കാർഡുകൾ, ഇരകളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള കമ്പനി രേഖകൾ, അന്താരാഷ്ട്ര ജോലി നിയമനങ്ങൾ, വ്യാജ നയതന്ത്ര പദവി എന്നിവയും റെയ്ഡിൽ കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും പൊലീസ് അറിയിച്ചു.