കിടക്ക ലഭിച്ചില്ല; കൊവിഡ് ബാധിച്ച സ്ത്രീ മരിച്ചു; ആശുപത്രി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ച് ബന്ധുക്കൾ
സംഭവത്തിൽ ഡോക്ടർമാർ, ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.
ദില്ലി: കൊവിഡ് ബാധിതയായ സ്ത്രീ മരിച്ച സംഭവത്തിൽ ഡോക്ടർമാരെയും നഴ്സുമാരെയും ബന്ധുക്കൾ ആക്രമിച്ചു. കൃത്യസമയത്ത് രോഗിക്ക് കിടക്ക നൽകിയില്ലെന്ന് ആരോപിച്ചാണ് മരിച്ച സ്ത്രീയുടെ ബന്ധുക്കൾ ദില്ലി അപ്പോളോ ആശുപത്രി ജീവനക്കാരെ ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് രോഗി മരിച്ചത്. ആശുപത്രിയിലെ ഫർണിച്ചർ ഉൾപ്പെടെയുള്ള വസ്തുക്കൾ നശിപ്പിച്ചു. ആക്രമണത്തില്‍ ആശുപത്രിയുടെ തറയിൽ രക്തം തെറിച്ചിരിക്കുന്നതും തകർന്ന വസ്തുക്കൾ ചിതറിക്കിടക്കുന്നതും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചിത്രങ്ങളില്‍ വ്യക്തമാണ്. സമൂഹമാധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. രണ്ടുപേർ ആശുപത്രി ജീവനക്കാരെ വടി കൊണ്ട് അടിക്കുന്നത് വീഡിയോയിൽ കാണാം.
62 വയസ്സുള്ള സ്ത്രീയെ ചൊവ്വാഴ്ച രാവിലെയാണ് ശ്വാസതടസ്സം അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രാഥമിക ചികിത്സ നൽകാൻ സാധിച്ചെങ്കിലും ഐസിയു പ്രവേശനം സാധ്യമായില്ല. രോഗിക്ക് കിടക്ക ലഭിക്കാത്തതിൽ അസ്വസ്ഥരായ ബന്ധുക്കൾ ആശുപത്രി ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഡോക്ടർമാർ, ജീവനക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു.
ലഭ്യമായ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റാൻ ബന്ധുക്കൾക്ക് നിർദ്ദേശം നൽകിയിരുന്നതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. എന്നാൽ എട്ട് മണിയോടെ രോഗി മരിച്ചു. മഹാമാരിക്കാലത്ത് ഇത്രയധികം സേവനങ്ങൾ ജനങ്ങൾക്ക് നൽകുന്ന ആരോഗ്യപ്രവർത്തകർക്കും ഡോക്ടർക്കുമെതിരെ രോഗിയുടെ ബന്ധുക്കൾ നടത്തിയ ആക്രമണത്തിൽ വളരെയധികം ദുഖം തോന്നുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
മഹ്‍സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു