ദേശീയ ജേതാവായിരുന്ന കാള ചത്തു; വികാരഭരിതമായ സംസ്കാരം നടത്തി കര്‍ഷകന്‍
ഒമ്പത് വർഷമായി കൂടെയുണ്ടായിരുന്ന കാളയെ കുടുംബത്തിലെ ഒരാംഗത്തെ പോലെയാണ് കസറനേനി രാജ എന്ന കർഷകൻ പരിപാലിച്ചിരുന്നത്.
കൃഷ്ണ: അസുഖം ബാധിച്ച് ചത്ത കാളയുടെ ശവസംസ്കാര ചടങ്ങുകൾ നടത്തി കർഷകൻ. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. ദേശീയ അവാർഡ് ജേതാവായ കാള വ്യാഴാഴ്ചയാണ് ചത്തത്.
ഒമ്പത് വർഷമായി കൂടെയുണ്ടായിരുന്ന കാളയെ കുടുംബത്തിലെ ഒരാംഗത്തെ പോലെയാണ് കസറനേനി രാജ എന്ന കർഷകൻ പരിപാലിച്ചിരുന്നത്. അതിനാലാണ് താൻ കാളയ്ക്ക് ഇത്തരത്തിൽ വലിയ യാത്രയയപ്പ് നൽകിയതെന്ന് രാജ പറഞ്ഞു. കാളയുടെ മൃതദേഹവും വണ്ടിയും പൂക്കൾക്കൊണ്ട് അലങ്കരിച്ചിരുന്നു. ആളുകളെ ക്ഷണിച്ച് ഘോഷയാത്ര നടത്തിയാണ് രാജ കാളയ്ക്ക് യാത്രയയപ്പ് നല്‍കിയത്.
ദേശീയ, സംസ്ഥാന തലത്തിൽ ആകെ 122 മെഡലുകൾ കാള കരസ്ഥമാക്കിയിട്ടുണ്ട്. കേസറപ്പള്ളി വെറ്റിനറി കോളേജിൽ സംഘടിപ്പിച്ച മത്സരത്തിലാണ് കാള അവസാനമായി പങ്കെടുത്തത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. അസുഖം ബാധിച്ചതിനെ തുടർന്ന് ഏറെ നാളായി കാള ചികിത്സയിലായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ കാളയുടെ മൃതദേഹം ഇന്നലെ വൈകുന്നേരമാണ് വീട്ടിലെത്തിച്ചത്. നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.