രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുമ്പോള്‍ ദില്ലി അതിർത്തികളിൽ കർഷകശക്തി വിളിച്ചോതുന്ന ട്രാക്റ്റർ റാലിക്ക് തുടക്കമാകും. റാലിക്കായുള്ള മുന്നൊരുക്കങ്ങൾ സമരഭൂമികളിൽ പൂർത്തിയായി.

ദില്ലി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കായി രാജ്യതലസ്ഥാനത്തേക്ക് വൻ കർഷക പ്രവാഹം. സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിലെ റാലിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കർഷക സംഘടനകളും പോലീസും മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ബജറ്റ് ദിനത്തിൽ ക‍ർഷകർ പാർലമെന്റിലേക്ക് മാർച്ച് പ്രഖ്യാപിച്ചു. 

രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുമ്പോള്‍ ദില്ലി അതിർത്തികളിൽ കർഷകശക്തി വിളിച്ചോതുന്ന ട്രാക്റ്റർ റാലിക്ക് തുടക്കമാകും. റാലിക്കായുള്ള മുന്നൊരുക്കങ്ങൾ സമരഭൂമികളിൽ പൂർത്തിയായി. സിംഘു , തിക്രി, ഗാസിപുർ എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് റാലി തുടങ്ങും. ദില്ലിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം. 

ട്രാക്റ്ററുകളിൽ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രം ഉപയോഗിക്കും. പൊലീസുമായുണ്ടാക്കിയ ധാരണ അനുസരിച്ച് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സംഘടനകൾ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കി. അയ്യായിരം ട്രാക്ടറുകൾക്കാണ് റാലിയിൽ പൊലീസ് അനുമതി എന്നാൽ ഒരു ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുമെന്നാണ് കർഷകസംഘടനകളുടെ പ്രഖ്യാപനം.

റാലിയ്ക്കായി പൊലീസിനൊപ്പം ഏകോപനത്തിന് മൂവായിരം പേരുടെ സന്നദ്ധസംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. 

ട്രാക്ടർ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാർലമെന്റിലേക്ക് കാൽനടമാർച്ച് കർഷകസംഘടനകൾ പ്രഖ്യാപിച്ചു. സമരഭൂമിയിൽ നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. റാലിയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി.