സമരം പിന്‍വലിക്കാന്‍ ധാരണ; പഞ്ചാബിലെ കര്‍ഷകരുടെ റെയില്‍ ഉപരോധം താത്കാലികമായി അവസാനിപ്പിക്കും
കർഷകർ തിങ്കളാഴ്ച മുതൽ ട്രെയിൻ തടയില്ല. കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ 15 ദിവസത്തിനുള്ളിൽ ചർച്ച വിളിച്ചില്ലെങ്കിൽ വീണ്ടും സമരം പുനഃരാരംഭിക്കും
ചണ്ഡീഗഢ്: കേന്ദ്ര കർഷകനിയമത്തിനെതിരെയുള്ള പഞ്ചാബിലെ കർഷകരുടെ റെയിൽ ഉപരോധം താത്കാലികമായി അവസാനിപ്പിക്കും. കർഷക നേതാക്കളും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് റെയിൽ സമരം പിൻവലിക്കാൻ ധാരണ ആയത്. കർഷകർ തിങ്കളാഴ്ച മുതൽ ട്രെയിൻ തടയില്ല.
കർഷകരുടെ പ്രശ്നങ്ങളിൽ കേന്ദ്ര സർക്കാർ 15 ദിവസത്തിനുള്ളിൽ ചർച്ച വിളിച്ചില്ലെങ്കിൽ വീണ്ടും സമരം പുനഃരാരംഭിക്കും.തീരുമാനം മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദിർസിങ്ങ് സ്വാഗതം ചെയ്തു.
അതേസമയം കാര്‍ഷിക നിയമത്തിനെതിരെ നവംബര്‍ 26ന് കര്‍ഷക സംഘടനകൾ പാര്‍ലമെന്‍റ് മാര്‍ച്ച് പ്രഖ്യാപിച്ചു. നവംബര്‍ 26ന് നടക്കുന്ന പാര്‍ലമെന്‍റ് മാര്‍ച്ചിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി ലക്ഷത്തിലധികം കര്‍ഷകര്‍ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്. അനുമതി നിഷേധിച്ചാലും അത് മറികടന്ന് പാര്‍ലമെന്‍റ് മാര്‍ച്ച് നടത്താനും ചണ്ഡീഗഡിൽ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ സംയുക്ത സമിതി തീരുമാനിച്ചു. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നും ട്രാക്ടറിൽ സഞ്ചാരിച്ചാകും കര്‍ഷകര്‍ പാര്‍ലമെന്‍റ് മാര്‍ച്ചിൽ പങ്കെടുക്കാൻ എത്തുക.
കാര്‍ഷിക നിയമം പിൻവലിക്കാനാകില്ലെന്നാണ് കര്‍ഷക സംഘടനകളുടമായി നടത്തിയ ചര്‍ച്ചകളിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. അതല്ലാതെ മറ്റൊരു ആവശ്യവും ഇല്ലെന്ന നിലപാടിൽ കര്‍ഷക സംഘടനകളും ഉറച്ചുനിൽക്കുന്നു.