വാക്കുപാലിച്ചില്ല; ബിജെപി മുഖ്യമന്ത്രിയുടെ പ്രതിമയിൽ രക്താഭിഷേകം നടത്തി കർഷകർ
കർഷകർ മാണ്ഡ്യയിൽ ബന്ദും നടത്തിയിരുന്നു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും പാലിക്കപ്പെട്ടില്ലെന്ന് കർഷകർ ആരോപിച്ചു.

മൈസൂരു: കാർഷികോൽപ്പന്നങ്ങൾക്ക് വില വർധനവ് ആവശ്യപ്പെട്ട് കർണാടക മാണ്ഡ്യയിലെ കർഷകരുടെ വ്യത്യസ്ത പ്രതിഷേധം. അനിശ്ചിതകാല സമരത്തിന്റെ 52 ദിവസം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രതിമയിൽ രക്തം അർപ്പിച്ചാണ് കർഷകർ പ്രതിഷേധിച്ചത്. മാണ്ഡ്യ നഗരത്തിലെ എം വിശ്വേശ്വരയ്യ പ്രതിമയ്ക്ക് മുന്നിലാണ് അനിശ്ചിതകാല സമരം. കർഷകരെ വഞ്ചിച്ച മുഖ്യമന്ത്രിക്ക് രക്തം അർപ്പിക്കുകയാണെന്ന് കർഷകർ പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി സമരം തുടർന്നിട്ടും തങ്ങളുടെ ആവശ്യങ്ങളോട് സർക്കാർ പ്രതികരിച്ചിട്ടില്ലെന്ന് കർഷകർ ആരോപിച്ചു.
കർഷകർ മാണ്ഡ്യയിൽ ബന്ദും നടത്തിയിരുന്നു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടും പാലിക്കപ്പെട്ടില്ലെന്ന് കർഷകർ ആരോപിച്ചു. ഡിസംബർ 30 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാണ്ഡ്യ ജില്ലയിൽ സന്ദർശനം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികളുടെ ഭാഗമായി കർഷകരെ സമര വേദിയിൽ നിന്ന് പൊലീസ് ഒഴിവാക്കി. മാണ്ഡ്യ മിൽക്ക് യൂണിയൻ ലിമിറ്റഡ് പരിസരസത്തെ മെഗാ ഡെയറിയുടെ ഉദ്ഘാടനം അമിത് ഷാ നിർവഹിക്കും. ബിജെപി പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും.
കർണാടകയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം, പ്രതിമ തകർത്തു
കഴിഞ്ഞ ദിവസം, ക്രിസ്മസിന് പിന്നാലെ കർണാടകയിലെ മൈസൂരിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസമാണ് പള്ളിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമ തകർന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.
പിരിയപട്ടണയിലെ ഗോണിക്കൊപ്പ റോഡിനോട് ചേർന്നുള്ള സെന്റ് മേരീസ് പള്ളിയിലാണ് ചൊവ്വാഴ്ച അജ്ഞാതർ അക്രമമഴിച്ചുവിട്ടത്. പ്രതിമ ഉൾപ്പെടെ നിരവധി വസ്തുക്കൾ നശിച്ചതായും പൊലീസ് പറഞ്ഞു. കുറ്റവാളികളെ പിടികൂടാൻ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മൈസൂരു പൊലീസ് സൂപ്രണ്ട് (എസ്പി) സീമ ലത്കർ പറഞ്ഞു.