നിർദിഷ്ട ഫാർമസിറ്റിക്കായി ദുദ്യാൽ മണ്ഡലിലെ ഹക്കിംപേട്ട്, പോലേപള്ളി, ലകചർല ഗ്രാമങ്ങളിൽ നിന്ന് 1274.25 ഏക്കർ സർക്കാർ ഭൂമിയും പട്ടയ ഭൂമിയും ഏറ്റെടുക്കാൻ തെലങ്കാന സർക്കാർ ആലോചിക്കുന്നു.

ഹൈദരാബാദ്: സംസ്ഥാന സർക്കാരിൻ്റെ നിർദ്ദിഷ്ട ഫാർമസിറ്റി പദ്ധതിക്കെതിരെ തെലങ്കാനയിൽ കർഷകരുടെ പ്രതിഷേധം. പദ്ധതി ഫലഭൂയിഷ്ഠമായ കൃഷിഭൂമികളെ വിഷലിപ്തമാക്കുമെന്ന് കർഷകർ ആരോപിച്ചു. സമരക്കാരുമായി ചർച്ച നടത്താൻ ജില്ലാ കലക്ടറും സംഘവും എത്തിയതോടെ ജനക്കൂട്ടം പ്രകോപിതരായി. വികാരാബാദ് ജില്ലയിൽ ഒരു സംഘം കർഷകർ ജില്ലാ കലക്ടർ പ്രതീക് ജെയിൻ, വികസന അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരെ മർദ്ദിച്ചു.

സ്ഥിതിഗതികൾ പെട്ടെന്ന് നിയന്ത്രണാതീതമായതോടെ കലക്ടറും സംഘവും പിൻവാങ്ങി. തുടർന്നാണ് കല്ലേറുണ്ടായത്. ജെയിനിൻ്റെ വാഹനത്തിന് നേരെയും കർഷകർ കല്ലെറിഞ്ഞു. മറ്റ് രണ്ട് വാഹനങ്ങളും തകർത്തു. ഫാർമ സിറ്റി പദ്ധതിക്ക് വേണ്ടിയുള്ള നിർബന്ധിത ഭൂമി ഏറ്റെടുക്കൽ നിർത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തങ്ങളുടെ വയലുകൾ ജീവൻ പോയാലും സംരക്ഷിക്കുമെന്നും കർഷകർ പറഞ്ഞു. സ്ഥിതിഗതികൾ ശാന്തമാക്കാൻ പൊലീസിനെ വിന്യസിച്ചു. അതേസമയം, തന്നെ കര്‍ഷകര്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. ചര്‍ച്ചക്കെത്തിയപ്പോള്‍ ചിലര്‍ ബോധപൂര്‍വം പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. 

നിർദിഷ്ട ഫാർമസിറ്റിക്കായി ദുദ്യാൽ മണ്ഡലിലെ ഹക്കിംപേട്ട്, പോലേപള്ളി, ലകചർല ഗ്രാമങ്ങളിൽ നിന്ന് 1274.25 ഏക്കർ സർക്കാർ ഭൂമിയും പട്ടയ ഭൂമിയും ഏറ്റെടുക്കാൻ തെലങ്കാന സർക്കാർ ആലോചിക്കുന്നു. തുടർന്ന് ദൗൽത്തബാദ് മണ്ഡലിൽ നിന്നുള്ള കർഷകർ അടുത്തിടെ ബിആർഎസ് വർക്കിംഗ് പ്രസിഡൻ്റ് കെ ടി രാമറാവുവിനെ (കെടിആർ) കണ്ട് പിന്തുണ തേടിയിരുന്നു. മൂവായിരത്തോളം ഏക്കർ കൃഷിഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ശ്രമമെന്ന് കർഷകർ പറഞ്ഞു.

Scroll to load tweet…