കർഷക പ്രക്ഷോഭം ഏഴാം ദിവസത്തിലേക്ക്; വെള്ളിയാഴ്ച വീണ്ടും ചർച്ച
കാര്‍ഷിക നിയമത്തിന്‍റെ ന്യൂനതകൾ പരിശോധിക്കാൻ ഒരു സമിതിയെ നിയമിക്കാം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. എന്നാൽ ഈ നിർദേശം കർഷകർ തള്ളി.
ദില്ലി: വിവാദ കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദേശീയ പ്രക്ഷോഭം ഏഴാം ദിവസവും തുടരുന്നു. ദില്ലി അതിര്‍ത്തികൾ സ്തംഭിപ്പിച്ചുകൊണ്ടാണ് കര്‍ഷകരുടെ സമരംതുടരുന്നത്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്രസര്‍ക്കാര്‍ നടത്തിയ പരാജയപ്പെട്ടിരുന്നു.
കാര്‍ഷിക നിയമത്തിന്‍റെ ന്യൂനതകൾ പരിശോധിക്കാൻ ഒരു സമിതിയെ നിയമിക്കാം എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. എന്നാൽ ഈ നിർദേശം കർഷകർ തള്ളി. നിയമം പൂര്‍ണമായി പിൻവലിക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കര്‍ഷകര്‍. ദില്ലിയിൽ പ്രക്ഷോഭ രംഗത്തുള്ള കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച ഇന്നലെ പരാജയപ്പെട്ടിരുന്നു. കാർഷിക നിയമത്തെ കുറിച്ച് പരിശോധിക്കാൻ ഒരു സമിതിയെ വെക്കാമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം കർഷകർ സംഘടനകൾ തള്ളി. പ്രശ്നപരിഹാരത്തിനായി മറ്റന്നാൾ വീണ്ടും ചർച്ച നടക്കുന്നുണ്ട്.
കർഷക സംഘടന പ്രതിനിധികളും കാർഷിക വിദഗ്ധരും കേന്ദ്ര സർക്കാർ പ്രതിനിധികളും ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ച് വിവാദ കാർഷിക നിയമം പരിശോധിക്കാം എന്നതായിരുന്നു കേന്ദ്ര സർക്കാർ നിർദ്ദേശം. സമിതിക്ക് മുമ്പാകെ കർഷക സംഘടകൾക്ക് ആശങ്കകൾ പങ്കുവെക്കാം. സമിതി നൽകുന്ന റിപ്പോർടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ തീരുമാനിക്കാമെന്നും സർക്കാർവ്യക്തമാക്കി.
എന്നാൽ ഈ നിർദ്ദേശം തള്ളിയ കർഷക സംഘടനകൾ വിവാദ നിയമം പിൻവലിക്കുക തന്നെ വേണമെന്ന നിലപാടിൽ ഉറച്ചുനിന്നു. നിയമം പിൻവലിക്കുക എളുപ്പമല്ല എന്ന് കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിംഗ് തോമറും പിയൂഷ് ഗോയലും വ്യക്തമാക്കി. ദില്ലിയുടെ മൂന്ന് അതിർത്തികളിലും സ്തംഭനാവസ്ഥ തുടരുകയാണ്.