സിംഘുവില്‍ കര്‍ഷകരെ വെടിവെച്ചതായി റിപ്പോര്‍ട്ട്; അക്രമികൾ എത്തിയത് പഞ്ചാബ് രജിസ്ട്രേഷൻ കാറില്‍
രാത്രിയിൽ ലംഗാർ പിരിയുന്ന സമയത്താണ് അക്രമം നടന്നത്. സംഭവം അന്വേഷിച്ച് വരുന്നതായി ഹരിയാന പൊലീസ് പറഞ്ഞു.
ദില്ലി: സിംഘുവിൽ കർഷകർക്ക് നേരെ നാലംഗ സംഘം മൂന്ന് റൗണ്ട് വെടിവച്ചതായി റിപ്പോർട്ട്. ആർക്കും പരിക്കില്ല. സിംഘുവിലെ ടിഡിഐ മാളിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. രാത്രിയിൽ ലംഗാർ പിരിയുന്ന സമയത്താണ് അക്രമം നടന്നത്. സംഭവം അന്വേഷിച്ച് വരുന്നതായി ഹരിയാന പൊലീസ് പറഞ്ഞു. അക്രമികൾ എത്തിയത് പഞ്ചാബ് രജിസ്ട്രേഷൻ കാറിലെന്ന് പൊലീസ് പറഞ്ഞു.
നൂറ് ദിവസം പിന്നിട്ട കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. വനിത ദിനമായ ഇന്ന് കർഷക പ്രക്ഷോഭം നടക്കുന്ന ദില്ലി അതിർത്തികളിൽ മഹിള മഹാപഞ്ചായത്തുകൾ ചേരും. സിംഘു, ടിക്രി, ഗാസിപ്പൂർ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകൾ സംഘടിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു.
സിംഘുവില്‍ രാവിലെ പത്ത് മണിക്കാണ് മഹിളാ മഹാപഞ്ചായത്ത് ആരംഭിക്കുക. കെഎഫ്സി ചൗകിൽ നിന്ന് സിംഘു അതിർത്തിയിലേക്ക് വനിതകളുടെ മാർച്ചും നടക്കും. പന്ത്രണ്ടാം തിയതി മുതൽ ബിജെപിക്കെതിരെയുള്ള പ്രചാരണത്തിന്‍റെ ഭാഗമായി കർഷക നേതാക്കൾ തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളിൽ പര്യടനം നടത്തും.