അവശനിലയിലായ അച്ഛനേയും മകളേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിലെ തറയിൽ കിടന്നുറങ്ങിയപ്പോഴാണ് ഇരുവരേയും പാമ്പ് കൊത്തിയത്

ഫുൽബാനി: വീടിനകത്ത് ഉറങ്ങിയ അധ്യാപകനും മകളും അവശ നിലയിൽ. പരിശോധനയിൽ കണ്ടെത്തിയത് മുറിയുടെ മൂലയിലൊളിച്ച പാമ്പ്. 12കാരിയേയും പിതാവിനേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഡിഷയിലെ ബൌദ്ധ് ജില്ലയിലാണ് സംഭവം. ശനിയാഴ്ച പുലർച്ചയോടെയാണ് മുറിയിലെ തറയിൽ പായ വിരിച്ച് കിടന്നിരുന്ന പിതാവിനെയും മകളേയും വീട്ടുകാർ അവശനിലയിൽ കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫുൽബാനിയിലെ കാണ്ഡമാൽ സ്വദേശിയായ സുകാന്ത് കൻഹാർ ചാരിചാക്കിൽ കഴിഞ്ഞ അഞ്ച് വർഷമായി അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. 12കാരിയായ മകൾ ലിപിക അവധി ദിവസം പിതാവിനൊപ്പം നിൽക്കാനായി എത്തിയതായിരുന്നു. അധ്യാപകന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ബന്ധുക്കളും നാട്ടുകാരും പ്രാദേശിക ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 

മഴക്കാലത്തിന് പിന്നാലെ കാർഷിക ജോലികൾ സജീവമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ പാമ്പുകടിയേൽക്കുന്ന സംഭവങ്ങളിൽ വലിയ രീതിയിലുള്ള വർധനവാണ് ഉണ്ടായിട്ടുള്ളത്. പാമ്പിന്റെ കടിയേൽക്കുന്ന സംഭവങ്ങൾ ഏറിയതിന് പിന്നാലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ആന്റി വെനം അടക്കമുള്ളവ കൂടുതലായി സൂക്ഷിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് സർക്കാർ. 

മറ്റൊരു സംഭവത്തിൽ മധ്യപ്രദേശിലെ ഇൻഗോറിയയിൽ സർക്കാർ സ്കൂളിലെ ശുചിമുറിയിൽ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു. സ്കൂളിലെ പെൺകുട്ടികളുടെ ശുചിമുറിയിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം