എഫ്സിആർഎ നിയമഭേദഗതി ബില്ലിന്മേൽ നാളെ ലോക്സഭയിൽ ചർച്ച. തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി കേരളത്തിലെ എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ.
ദില്ലി: വിവാദം കത്തുന്നതിനിടെ എഫ്സിആർഎ നിയമഭേദഗതി ബില്ലിന്മേൽ നാളെ ലോക്സഭയിൽ ചർച്ച. തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തി കേരളത്തിലെ എംപിമാർ ദില്ലിയിലെത്തി വിഷയത്തിൽ ഇടപെടണമെന്ന് സിബിസിഐ നിലപാട് കടുപ്പിച്ചു. ബിൽ ആർക്കും എതിരല്ലെന്നും വിദേശഫണ്ടുകൾ ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ലളിത നടപടിയാണെന്നുമുള്ള കേന്ദ്രസർക്കാർ വാദം സഭാ നേതൃത്വങ്ങൾ പൂർണമായും തള്ളി.
ലോക്സഭയിൽ ഈമാസം 25ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് അവതരിപ്പിച്ച ബില്ലിൻമേൽ നാളെ ചർച്ച നടത്തി പാസാക്കാനാണ് നീക്കം. പാസായാൽ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസമായ വ്യാഴാഴ്ച ബിൽ രാജ്യസഭയിലും കൊണ്ടുവന്നേക്കും. ബിൽ ആർക്കും എതിരല്ലെന്നും എല്ലാവരുമായും ചർച്ച നടത്തിയ ശേഷമാണ് പാർലമെന്റിൽ നടപടികൾ തുടങ്ങിയതെന്നുമാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്നും ന്യായീകരിച്ചത്. നടപടിയെ കേന്ദ്രമന്ത്രി ജോർജ് കുര്യനും ന്യായീകരിച്ചു. എന്നാൽ രണ്ടു വാദങ്ങളും ക്രൈസ്തവ സഭകൾ തള്ളി. സഭാ നേതാക്കളുമായി ആരും ചർച്ച നടത്തിയിട്ടില്ലെന്നും സിബിസിഐ വ്യക്തമാക്കി.
ബിൽ നിയമമായാൽ കോടതിയെ സമീപിക്കുമെന്നും സിബിസിഐ മുന്നറിയിപ്പ് നൽകി. നിയമത്തിലൂടെ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കുന്നതാണ്. ഇതിനോടകം തന്നെ ശക്തമായ നിയന്ത്രണമുള്ളപ്പോൾ തിടുക്കത്തിലുള്ള നടപടി രാജ്യമാകെയുള്ള എൻജിഒകളെയും സംഘടനകളെയും വരുതിയിലാക്കാനാണെന്നും സഭാ നേതൃത്വം വിമർശിക്കുന്നു. കേരളത്തിൽ വലിയ പ്രതിഷേധം ഉയരുന്നത് ബിജെപിയെ കൂടുതൽ സമ്മർദത്തിലാക്കുകയാണ്. ബില്ല് പരിഗണനയ്ക്കെടുക്കും മുമ്പ് ബിജെപി നേതൃത്വം ഇക്കാര്യം വിലയിരുത്തിയേക്കും.



