ഗം​ഗോത്രിയിലെ ക്യാമ്പിൽ ഉള്ള മലയാളികളെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തും

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ദുരന്തത്തിൽ പരിക്കേറ്റവരുടെ ആദ്യ സംഘത്തെ ഡെറാഡൂണിൽ എത്തിച്ചു. മേഘവിസ്ഫോടനത്തിലും മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇതിനായി പ്രത്യേക പരിശീലനം കിട്ടിയ നായ്ക്കളെ കൊണ്ടുവന്നു. കൂടാതെ രക്ഷാപ്രവർത്തനത്തിന് കരസേനയുടെ ഹെലികോപ്റ്ററുകളും എത്തിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

മലയാളികളായ 28 പേര്‍ ​ഗം​ഗോത്രിയിലെ ക്യാമ്പിൽ ഉണ്ട്. ഇവരെ എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ശ്രമം നടത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഉത്തരകാശിയിലെ 12 ഗ്രാമങ്ങൾ നിലവില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. കൂടുതൽ രക്ഷാപ്രവർത്തകരെ വ്യോമമാർഗം ഇവിടേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.

ഉത്തരകാശിയിൽ നിന്നും ഗംഗോത്രിയിലേക്കുള്ള ദേശീയപാത പലയിടത്തും തകർന്നിരിക്കുകയാണ്. നിലവിൽ എൻഡിആർഎഫിന്റെ മൂന്ന് പുതിയ സംഘത്തെ കൂടി ഇവിടേക്ക് എത്തിക്കാനായി. ധരാലി ഗ്രാമത്തിൽ കെട്ടിടങ്ങൾ അടക്കം മണ്ണിടിഞ്ഞ് മൂടിയിരിക്കുകയാണ്. ദുരന്തസ്ഥലത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും താറുമാറായിരിക്കുന്ന സാഹചര്യത്തിൽ രക്ഷപ്രവർത്തകർക്ക് ആശയവിനിമയത്തിന് സാറ്റ്ലൈറ്റ് ഫോണുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ധരാലി ​ഗ്രാമം സന്ദർശിച്ചിരുന്നു.

YouTube video player