ജോധ്പൂരിലെ ആദ്യ കൊവിഡ് രോഗിക്ക് സൗഖ്യം; ആശുപത്രി വിട്ടു
പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് കുടുംബാംഗങ്ങൾ മുഴുവനും ജോധ്പൂരിലെ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
ജോധ്പൂർ: ജോധ്പൂരിൽ ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. അതേസമയം ഇദ്ദഹത്തിന്റെ അമ്മാവൻ സ്പെയിനിൽ വച്ച് കൊവിഡ് 19 രോഗബാധിതനായി മരിച്ചു. ഒരാഴ്ചയിലധികമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. 37 കാരനായ ഹിമാൻഷു ഉത്തംചന്ദനി ആണ് രോഗമുക്തി നേടിയ വ്യക്തി. മാർച്ച് മാസത്തിൽ ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ എല്ലാവരും ഒരു വിവാഹത്തിൽ സംബന്ധിക്കാൻ ഒന്നിച്ചു കൂടിയിരുന്നു. തുർക്കിയിൽ വച്ചായിരുന്നു വിവാഹം. മാർച്ച് 18 ന് അമ്മ, മകൾ, ഭാര്യ എന്നിവർക്കൊപ്പം ഇദ്ദേഹം തിരികെ ഇന്ത്യയിലെത്തി. എയർപോർട്ടിൽ വച്ച് പരിശോധനയ്ക്ക് വിധേയനായെങ്കിലും രോഗമുണ്ടായിരുന്നില്ല.
പിന്നീട് വീട്ടിലെത്തി മൂന്ന് ദിവസങ്ങൾക്ക് ശേഷം തൊണ്ടയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് പ്രാദേശിക ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനായി. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് കുടുംബാംഗങ്ങൾ മുഴുവനും ജോധ്പൂരിലെ ആശുപത്രിയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഏപ്രിൽ ആറിന് അദ്ദേഹം രോഗമുക്തി നേടി ആശുപത്രി വിട്ടു.
അതേ സമയം ഹിമാൻഷുവിന്റെ അമ്മാവനായ മോഹൻ തുർക്കിയിൽ നിന്നും സ്പെയിനിലെത്തിയപ്പോൾ പരശോധനകളൊന്നും കൃത്യമായി നടത്തിയിട്ടുണ്ടായിരുന്നില്ല. അഞ്ച് ദിവസങ്ങൾക്ക് ശേഷം, രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഡോക്ടർ എത്തിയതെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ശങ്കർ വ്യക്തമാക്കി. വീട്ടിൽ തന്നെ ക്വാറന്റൈനിൽ തുടരാനാണ് ഡോക്ടർ നിർദ്ദേശിച്ചത്. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് അദ്ദേഹത്തെ മാർച്ച് 31 ന് ഐസിയുവിൽ പ്രവേശിപ്പിച്ചു.